തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ കമീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെന്നു കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് റോയ് പറഞ്ഞിരുന്നു എന്ന് കുടുംബം പറയുന്നു. ഇത് ഗൗരവം ഉള്ളതാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികൾ വേണമെന്നുണ്ടെന്നും ഇത് ഉൾപ്പെടെ പാലിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നികുതി വെട്ടിപ്പ് ഗുരുതര പ്രശ്നമാണെന്നും അത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും പൂർണമായി സമ്മതിക്കുമ്പോൾ തന്നെ, സി.ജെ. റോയിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ വിലയേറിയ മനുഷ്യജീവിതം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു നടപടിയും പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ന്യായീകരിക്കാനാവില്ല. മുഴുവൻ കാര്യങ്ങളും പരിശോധിക്കാൻ കഴിയുന്ന ഒരു ജുഡീഷ്യൽ അന്വേഷണം മാത്രമേ പൊതുസമൂഹത്തിന് വിശ്വാസ്യതയുള്ളതായി കണക്കാക്കൂവെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.