കോ-ലീ-ബി സഖ്യം നാം മറന്നിട്ടില്ലല്ലോ​? 2016-ൽ നേമത്ത് നിന്നും ബി.ജെ.പി നിയമസഭയിലെത്തിയത് കോൺഗ്രസ് ഡീലിന്റെ ഭാഗം -മുഖ്യമന്ത്രി

പത്തനംതിട്ട: 2016-ൽ നേമത്ത് നിന്നും ബി.ജെ.പി നിയമസഭയിലെത്തിയത് കോൺഗ്രസ് ഡീലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോ-ലീ-ബി സഖ്യം നാം മറന്നിട്ടില്ലല്ലോ​? അന്ന് ആ രഹസ്യനീക്കം പുറത്തറിഞ്ഞത് കൊണ്ട് ജനം നല്ല രീതിയിൽ ഇടപെട്ടു. അന്ന് ആ നീക്കം വിജയിച്ചില്ല. എല്ലാകാലത്തും ഇത്തരം ശക്തികളുമായി കൂട്ടുകൂടാൻ കോൺഗ്രസ് ശ്രമിച്ചു. 2016-ൽ നേമത്ത് നിന്നും ബി.ജെ.പി നിയമസഭയിലെത്തി. അന്ന്, നേമത്തെ കോൺ​ഗ്രസ് വോട്ട് എവിടെപ്പോയി. മറ്റൊരു മണ്ഡലത്തിൽ കോൺഗ്രസ് നേതാവിനെ ജയിപ്പിക്കാൻ വേണ്ടി നടത്തിയ ഡീലായിരുന്നു അത്. പക്ഷെ, പിന്നീട് ഞങ്ങൾ പറഞ്ഞു, നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന്. അങ്ങനെയാണ്, വി. ശിവൻ കുട്ടി സഭയിലെത്തിയത്. രാഹുൽ ഗാന്ധിയും കോൺഗ്രസും എപ്പോഴും ബി.ജെ.പിയുമായി ഒത്തുകളിച്ചത് ഈ നാടിന് നന്നായി അറിയാം.

യു.ഡി.എഫ് ഭരണത്തിൽ തകർന്ന കേരളത്തെ പുനർനിർമിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനെട്ട് വയസ് പൂർത്തിയായി വോട്ട് ചെയ്യാൻ എത്തുന്ന പുതുതലമുറക്ക് 10 വർഷം മുൻപത്തെ ദുരനുഭവം ഒർമയുണ്ടാവില്ല. യു.ഡി.എഫ് ഭരണത്തിൽ സമസ്ത മേഖലയിലും മുരടിപ്പിന്റെ കാഴ്ചയായിരുന്നു.

സമ്പൂർണ തകർച്ചയാണ് യു.ഡി.എഫ് കേരളത്തിന് സമ്മാനിച്ചത്. ആ ഇരുണ്ട കാലത്ത് നിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം എൽ.ഡി.എഫ് എറ്റെടുത്തത്. അവിടെ നിന്നാണ് തകർന്ന് കിടന്ന ഓരോ മേഖലയും പുതിയ ഉയർച്ചയിൽ എത്തിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പഴയ ഇരുണ്ടകാലത്തേക്ക് കൊണ്ടുപോകാൻ യു.ഡി.എഫ് ശ്രമിക്കു​കയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആകാലം കേരളത്തിന്റെ ഇരുണ്ട കാലമാണ്. സാധാരണക്കാരോടുള്ള കരുതലിന്റെ 10 വർഷമാണ് എൽ.ഡി.എഫിന്റെ ഭരണകാലം. സർക്കാർ സേവനങ്ങളിൽ വലിയമാറ്റങ്ങൾ വരുത്താനായി. ഭരണതുടർച്ചക്ക് ജനം ഒന്നിച്ച് അണിനിരക്കുകയാണിവിടെ. ഈ ഘട്ടത്തിൽ, യു.ഡി.എഫ് കാലവും എൽ.ഡി.എഫ് കാലവും താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.

സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമായി. കേരളത്തിലെ ശിശുമരണനിരക്ക് അമേരിക്കയേക്കാൾ കുറവാണിപ്പോൾ. നികുതി-നികുതി ഇതര വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞു. പ്രതിപക്ഷം വർഗീയത പറഞ്ഞ് ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന കാഴ്ചയാണുള്ളത്. ശബരിമലയിൽ സർക്കാർ കൃത്യതയോടെയുള്ള നിലപാടാണ് സ്വീകരിച്ചത്. ശബരി മല പ്രചാരണവിഷയമാക്കിയാലും എൽ.ഡി.എഫിനെ ബാധിക്കില്ല. ശബരിമല വിഷയമാക്കണോയെന്ന് പ്രതിപക്ഷ കക്ഷികൾക്ക് തീരുമാനിക്കാം. എസ്.ഐ.ടി. അന്വേഷണത്തിൽ ബാഹ്യഇടപെടലില്ലെന്ന് പറഞ്ഞത് ഹൈകോടതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന് മാതൃകയായ മാനവിക ബദൽ പത്ത് വർഷം കൊണ്ട് കേരളം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു. തകർന്നടിഞ്ഞ ഒരു ഭൂതകാലത്തിൽ നിന്ന് പ്രത്യാശയുടെയും വികസനത്തിന്റെയും പുതിയ തീരങ്ങളിലേക്ക് കേരളത്തെ നയിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. നാടിന്റെ വികസനവും ജനങ്ങളുടെ ആരോ​ഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുന്ന ജനകീയ നയങ്ങൾ തുടരേണ്ടതുണ്ടെന്നും അതാണ്, ജനം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Chief Minister Pinarayi Vijayan's press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.