തിരുവനന്തപുരം: പൊലീസ് സേനയിൽ പോലും വർഗീയ ചേരിതിരിവുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ്. പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുമെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കേന്ദ്രങ്ങള്‍ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. അസഭ്യം പറഞ്ഞാണ് പൊലീസിനെ നിര്‍വീര്യമാക്കാന്‍ നോക്കുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. പിന്തിരിപ്പൻ പ്രവണതകളെ ചെറുത്തു തോൽപ്പിക്കണമെന്നും പൊലീസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിലെ അഴിമതിയും മൂന്നാം മുറയും പൂർണമായും ഇല്ലാതാകണം. ദുർബല വിഭാഗങ്ങൾക്ക് പൊലീസിനെ ഭയമില്ലാതെ സമീപിക്കാനാകണം. പൊലീസ് പൊതുജന അനുപാതം കുറച്ചു കൊണ്ടുവരും. വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചുമതല ലഭിച്ച ഐ.ജി മനോജ് എബ്രാഹാമിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഐ.ജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത ബി. ഗോപാലകൃഷ്ണന്‍ മനോജ് എബ്രാഹാമിനെ പൊലീസ് നായയെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. ഐജിയെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.