കരുനാഗപ്പള്ളി: യു.ഡി.എഫിന് അധികാരം ലഭിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ച കോൺഗ്രസിൽ ഗ്രൂപ്പിസത്തിന് വഴിമാറുന്നതിനിടെ പരോക്ഷ വിമർശനവുമായി കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ്. ‘‘ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന് പണ്ട് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആവാതെ ഇരിക്കട്ടെ എന്ന് പ്രത്യാശിക്കാം’ -എന്നായിരുന്നു മഹേഷിന്റെ പോസ്റ്റ്.
ഭരണം കൈവരുന്നതിന് മുൻപേ കസേരയെ ചൊല്ലി അടിപിടി കൂടുന്നതിന്റെ യുക്തിശൂന്യതയെയാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടിയത്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ അനുയായികൾ സോഷ്യൽ മീഡിയയിലും മറ്റും ഇവർക്കായി നടത്തുന്ന പ്രചാരണങ്ങൾ പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം പ്രവർത്തകരും.
അതിനിടെ, മുഖ്യമന്ത്രി ആരാകും എന്ന തരത്തിലുള്ള ചർച്ചകളിൽ തനിക്ക് താൽപര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇത്തരം ചർച്ച ഉചിതമല്ല. നാലാംതീയതി ഫലം വന്ന ശേഷം കോൺഗ്രസ് പാർട്ടി സംവിധാനം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെ.സിയെ പുകഴ്ത്തി കെ. സുധാകരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനെകുറിച്ചും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെ കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സമൂഹമാധ്യമങ്ങളോ നെഗറ്റീവ്, പോസിറ്റീവ് ചർച്ചകളോ ഒന്നുമല്ല കോൺഗ്രസിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. നാലാം നാലാം തിയതി ഫലം വരട്ടെ. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്, ഫലം വരുന്നവരെ കാത്തിരിക്കുക. കോൺഗ്രസിന്റെ ലീഡർഷിപ്പും സിസ്റ്റവും കൂടിയാലോചിച്ചു തീരുമാനിക്കും. നേതാക്കന്മാർക്കില്ലാത്ത ആശങ്ക നിങ്ങൾക്കെന്തിനാണ്. നേതാക്കന്മാരെല്ലാം വളരെ ശാന്തരായിട്ട് ഇരിക്കുകയാണ്. പൊതുജന മധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.