ചൂട് കനത്തതോടെ ചിക്കൻപോക്സും മഞ്ഞപ്പിത്തവും പടരുന്നതായി റിപ്പോർട്ട്. രോഗികളിൽ പലരും ആശുപത്രികളിൽ വരാത്തതുകൊണ്ട് കൃത്യമായ കണക്ക് ലഭ്യമല്ലെന്നാണ് ആരോഗ്യവിഭാഗം അധികൃതർ പറയുന്നത്. പെട്ടെന്ന് പടർന്നു പിടിക്കുന്ന ചിക്കൻപോക്സിനെയും മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തത്തെയും സൂക്ഷിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
ഒരു തവണ വന്നാൽ പിന്നീടുവരാൻ സാധ്യത കുറവാണെങ്കിലും കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കൻപോക്സ് വന്നാൽ കൂടുതൽ കരുതൽ വേണം. ‘വാരിസെല്ല സോസ്റ്റർ’ എന്ന വൈറസാണ് രോഗ കാരണം. വായുവിലൂടെയാണ് രോഗാണു പടരുന്നത്. അണുക്കൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിൽ നിന്ന് മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട്.
പനിക്കൊപ്പം ഛർദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികൾ, എണ്ണ എന്നിവ ഒഴിവാക്കുക, തണുത്ത ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. ശരീരത്തിലെ കുമിളകൾ ചൊറിഞ്ഞു പൊട്ടിക്കാതിരിക്കുക. രോഗ ലക്ഷണങ്ങൾ കാണുന്ന വ്യക്തിയിൽ നിന്ന് അകലം പാലിക്കുക. ചിക്കൻപോക്സ് വരുമ്പോൾ ഉപ്പു രസമുള്ള ഭക്ഷണം കഴിച്ചാൽ ചൊറിച്ചിൽ കൂടുമെന്നാണ് പഴമക്കാർ പറയുന്നത്. കുളിക്കുമ്പോൾ ആര്യവേപ്പിന്റെ ഇല ഉപയോഗിച്ചുവൃത്തിയാക്കിയാൽ രോഗിക്ക് കൂടുതൽ ആശ്വാസം ലഭിക്കും. തുടർച്ചയായ പനിയോ, വയറിളക്കമോ, ഛർദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക.
ചൂടുകാലത്ത് പിടിപെടാനും പടരാനും സാധ്യതയേറിയ രോഗമാണ് മഞ്ഞപ്പിത്തം. മലിന ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് പകരുക. പനി, ഛർദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം, നടുവേദന ഇതൊക്കെയാണ് പൊതുലക്ഷണങ്ങൾ. ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി അല്ലെന്ന് രക്തപരിശോധനയിൽ ഉറപ്പുവരുത്തണം. ഇവയെങ്കിൽ എത്രയും വേഗം ചികിത്സ തേടണം.
ശീത ഗുണമുള്ള ഭക്ഷണം, ഇറച്ചി, മീൻ, എണ്ണയിൽ വറുത്തത്.
പഴവർഗങ്ങൾ, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങൾ, തിളപ്പിച്ച വെള്ളവും ബാർലിയിട്ടു തിളപ്പിച്ച വെള്ളവും കഞ്ഞിവെള്ളവും ധാരാളമായി കുടിക്കുക.
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കുക, കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, ശുചിമുറിയുടെ ടാങ്കിനോട് ചേർന്നല്ല കിണറെന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം പാലിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.