ചേര്‍ത്തല (ആലപ്പുഴ): ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹരികൃഷ്ണയുടെ (25) മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പ്രതിയായ സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷ് (ഉണ്ണി -35) കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായി ജോലിചെയ്യുന്ന ഹരികൃഷ്ണയെ ശനിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ രതീഷിനെ കാണാതായിരുന്നു.
കൊല്ലപ്പെട്ട ഹരികൃഷ്ണയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് രതീഷ് പറഞ്ഞതായാണ് വിവരം. എന്നാൽ ഹരികൃഷ്ണ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം വിവാഹത്തിലേക്ക് നീങ്ങുന്നതിനെ രതീഷ് എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലെത്തിയത്. മർദനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതായി രതീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 6.45ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ് ഹരികൃഷ്ണ. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ് തെൻറ വാഹനത്തിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ് വിവരം. രാത്രി 8.30 പിന്നിട്ടിട്ടും യുവതി സ്വന്തം വീട്ടിൽ എത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചത്. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായസന്ദേശം നല്‍കിയതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ച പട്ടണക്കാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അടച്ചിട്ടിരുന്ന രതീഷിെൻറ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. ചുണ്ടില്‍ ചെറിയ മുറിവൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചെരിപ്പ് ധരിച്ച നിലയിലാണ്. വസ്ത്രത്തിലും ശരീരത്തിെൻറ പലഭാഗത്തും മണലും കണ്ടെത്തിയിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യആശുപത്രി നഴ്‌സായ സഹോദരി നീതുവിനു വെള്ളിയാഴ്ച രാത്രി ജോലിയായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കാൻ രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തിയെന്നാണ് കരുതുന്നത്. ജോലികഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തുന്ന ഹരികൃഷ്ണയെ പലപ്പോഴും രതീഷാണ് സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. രതീഷിെൻറ വീട്ടില്‍നിന്ന് ഒരുകിലോമീറ്റര്‍മാത്രം അകലെയാണ് ഹരികൃഷ്ണയുടെ വീട്.
ജില്ല പൊലീസ് മേധാവി ജി. ജയദേവ്, അഡീഷനല്‍ എസ്.പി എ. നിസാം, ഡിവൈ.എസ്.പി വിനോദ് പിള്ള എന്നിവര്‍ സ്ഥലത്തെത്തി. കൃഷിമന്ത്രി പി. പ്രസാദും വീട്ടിലെത്തിയിരുന്നു. പട്ടണക്കാട് സ്േറ്റഷൻ ഓഫിസര്‍ ആര്‍.എസ്. ബിജുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.