സതീശൻ എത്തും മുമ്പേ ചെന്നിത്തല വീട്ടിൽ നിന്നിറങ്ങി...

തിരുവനന്തപുരം: മുഖമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തി പുകയുന്നു. വി.ഡി. സതീശൻ സന്ദർശിക്കാനെത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല വീട്ടിൽ നിന്നിറങ്ങി. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും, ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല പെട്ടെന്ന് പുറത്തേക്ക് പോവുകയായിരുന്നു. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചു.

അതേസമയം, നിയുക്ത നേതാവ് വി.ഡി. സതീശനെ കാണാൻ എംഎൽഎമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. രാഘവൻ, ടി. സിദ്ധിഖ്, റോജി എം. ജോൺ, സനീഷ് കുമാർ ജോസഫ്, സേനാപതി വേണു തുടങ്ങിയവർ സതീശനെ നേരിട്ട് കണ്ട് ചർച്ച നടത്തി. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന നേതാക്കളും സതീശനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

നേരത്തെ, മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശിന് എല്ലാവിധ ആശംസകളും നേരുന്നതായി ഗുരുവായൂരിൽ വെച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്’ എന്നായിരുന്നു മറുപടി.

‘കോൺഗ്രസ് ഹൈകമാൻഡ് എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെയും യുഡിഎഫ് പ്രവർത്തകരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുകയാണ്. 10 വർഷക്കാലത്തെ ഇടതുമുന്നണി ഭരണത്തിൽനിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് ഉള്ളത്. ആ ഗവൺമെന്റിന് ജനങ്ങളുടെ പരിപൂർണമായ പിന്തുണ ഉണ്ടാകണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സതീശിന് എല്ലാവിധ ആശംസകളും നേരുന്നു’ -ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നും അദ്ദേഹത്തെ പോലെ ഒരാൾ കാബിനറ്റിൽ ആവശ്യമാണെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഹൈകമാൻഡും രമേശ് ചെന്നിത്തലയും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണത്. രമേശ് എല്ലാ കാലത്തും ഹൈകമാൻഡിന്റെ നിലപാടുകളെ അംഗീകരിക്കുകയും ഒരു അച്ചടക്കമുള്ള കോൺഗ്രസുകാരനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് ഇക്കാര്യത്തിലും അദ്ദേഹം ഹൈകമാൻഡിന്റെ നിർദേശങ്ങൾ അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chennithala leaves home before Satheesan's arrival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.