തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന പാവ മാത്രമായി മാറിയിരിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലിയെന്ന നില വന്നിരിക്കുകയാണ്. സ്പീക്കര്‍ക്കെതിരെ നോട്ടീസ് കൊടുക്കാൻ പ്രതിപക്ഷം തീരുമാനിച്ചതും അതുകൊണ്ടാണ്. സ്പീക്കറുടെ ഭാഗത്ത് നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇതൊക്കെ കണ്ട് പകച്ചു പോകുന്ന ആളാണ് താൻ എന്ന് പിണറായി വിജയൻ തെറ്റിദ്ധരിക്കേണ്ടതില്ല. സര്‍ക്കാറിന്‍റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് രണ്ടുതവണ തള്ളിയ കേസിലെ ഈ അന്വേഷണം. ഇതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടും.
പ്രതിപക്ഷമുയർത്തിയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോൾ, പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന് നിലയിലാണ് ഈ അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തി യു.ഡി.എഫിനെ തകർക്കാം എന്നത് പിണറായി വിജയന്‍റെ വ്യാമോഹം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.