ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പ്രചരണം ചൂടുപിടിച്ചു. തെരഞ്ഞെടുപ്പിന് കേവലം 24 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പ്രമുഖ മുന്നണി സ്ഥാനാർഥികൾ പ്രചാരണം സജീവമാക്കി. വ്യാഴാഴ്ച രാവിലെ വരണാധികാരിയായ ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസിൽ വിജ്ഞാപനം പതിച്ചതോടെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമായി.
യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള ഏഴിനും എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ഒമ്പതിനും നാമനിർദേശപത്രിക സമർപ്പിക്കും. ആദ്യദിനത്തിൽ സ്ഥിരം സ്ഥാനാർഥിയാവുകയും തോൽവി ഏറ്റുവാങ്ങുകയും ചെയ്യുന്ന സേലം സ്വദേശി ഡോ. പദ്മരാജൻ മാത്രമാണ് പത്രിക സമർപ്പിച്ചത്.
ആം ആദ്മി പാർട്ടി സ്ഥാനാർഥി രാജീവ് പള്ളത്ത്, എസ്.യു.സി.െഎ സ്ഥാനാർഥി മധു ചെങ്ങന്നൂർ, രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥി ജിജി പുന്തല എന്നിവരാണ് പ്രചാരണരംഗത്ത് സജീവമായവർ. ഇവർ എന്നാണ് പത്രിക സമർപ്പിക്കുന്നതെന്ന് വ്യക്തമല്ല.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് പത്രിക സമർപ്പണത്തിന് സമയം. 10 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 11ന് വരണാധികാരിയുടെ കാര്യാലയത്തിൽ നടത്തും. 14ന് വൈകീട്ട് മൂന്നുവരെ നാമനിർദേശ പത്രികകൾ പിൻവലിക്കാം. 28നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണൽ നടത്തും. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് അവസാനദിവസം ജൂൺ രണ്ടാണ്.
ചെങ്ങന്നൂർ അങ്കത്തിന് പദ്മരാജനും; പത്രിക സമർപ്പണം തുടങ്ങി
ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ആദ്യപത്രിക സമർപ്പിച്ചു. തോൽവിയിൽ ഒന്നാമനായി ഗിന്നസ് ബുക്കിലെത്താനുള്ള ശ്രമത്തിെൻറ ഭാഗമായി സേലം സ്വദേശി ഡോ. കെ. പദ്മരാജനാണ് ആദ്യ ദിവസമായ വ്യാഴാഴ്ച രാവിലെ 11.10ന് വരണാധികാരി കൂടിയായ ചെങ്ങന്നൂർ ആർ.ഡി.ഒ എം.വി. സരേഷ് കുമാർ മുമ്പാകെ പത്രിക സമർപ്പിച്ചത്. പദ്മരാജെൻറ 196ാമത് മത്സരമാണിത്. രാജ്യത്തെ പ്രമുഖർക്കെതിരെ മത്സരിച്ച് ശ്രദ്ധ നേടിയ പദ്മരാജൻ 30ാം വയസ്സിൽ തുടങ്ങിയ അങ്കം 60ലും തുടരുകയാണ്.
കണ്ണൂർ കുഞ്ഞിമംഗലം കെ. കുഞ്ഞമ്പു നായരുടെയും ശ്രീദേവി അമ്മയുടെയും അഞ്ച് മക്കളിൽ മൂത്തവനാണ് കെ. പദ്മരാജൻ.േമയ് 10നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 11നാണ് സൂക്ഷ്മ പരിശോധന. 14 വരെ പിൻവലിക്കാം. അന്നുതന്നെ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ചെങ്ങന്നൂർ ബി.ഡി.ഒ ഹർഷനാണ് ഉപവരണാധികാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.