കൊച്ചി: ചേകന്നൂര്‍ മൗലവി കേസിൽ സി.ബി.െഎ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏക പ്രതിയെ ഹൈകോടതി വെറുതെവിട്ടു. മൗലവിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസിൽ 2010 സെപ്തംബര്‍ 29ലെ ഉത്തരവിലൂടെ എറണാകുളം സി.ബി.െഎ കോടതി ശിക്ഷിച്ച മലപ്പുറം സ്വദേശി വി. വി ഹംസയെയാണ് തെളിവുകളുടെ അഭാവത്തിൽ ഡിവിഷന്‍ ബെഞ്ച് വെറുതെവിട്ടത്. ശിക്ഷാവിധിക്കെതിരെ ഹംസ നൽകിയ അപ്പീൽ ഹരജിയിൽ കീഴ്കോടതി വിധി റദ്ദാക്കി. സി.ബി.ഐ കോടതി വെറുതെ വിട്ട നാലാം പ്രതി മുഹമ്മദ് ബഷീറിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐയും ഒരാളൊഴികെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ചേകന്നൂരിെൻറ ബന്ധു സലീം ഹാജിയും സമര്‍പ്പിച്ച ഹരജികൾ കോടതി തള്ളി.
മൗലവി കൊല്ലപ്പെട്ടതിന് തെളിവില്ലെന്നും ചുവന്നകുന്ന് എന്ന സ്ഥലത്ത് തെരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിച്ചില്ലെന്നുമായിരുന്നു പ്രതിഭാഗത്തിെൻറ വാദം. ഒന്നിലേറെ പേർ ശിക്ഷിക്കപ്പെടാത്ത സാഹചര്യത്തിൽ ഒരാൾക്കെതിരെ മാത്രമായി ഗൂഡാലോചനക്കുറ്റം നിലനിൽക്കില്ല. പ്രോസിക്യൂഷന്‍ സാക്ഷിയായ ചേകന്നൂരിെൻറ ഭാര്യ ഹവ്വ ഉമ്മ, 21ാം സാക്ഷി അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ മൊഴിയില്‍ നിരവധി വൈരുധ്യങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, പ്രതികൾക്കെതിരെ സാക്ഷി മൊഴികളുണ്ടെന്നും സാഹചര്യത്തെളിവുകൾ കൂടി പരിഗണിച്ച് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സി.ബി.െഎയുടെ ആവശ്യം. കേസിലെ ഒന്നാം പ്രതിയായ ഹംസയും നാലാം പ്രതിയായ മുഹമ്മദ് ബഷീറും മൗലവിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി മറ്റു പ്രതികളെ കൂട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നായിരുന്നു സി.ബി.െഎയുടെ വാദം.
അതേസമയം, വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയെന്ന് പറയുന്ന രണ്ടു പേരോടൊപ്പമാണ് മൗലവിയെ അവസാനമായി കണ്ടതെന്നതിെൻറ പേരിൽ മാത്രം ഇവരെ ശിക്ഷിക്കാനാവില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. മൗലവിയെ പ്രതികള്‍ കൊലപ്പെടുത്തിയെന്ന വാദം തെളിയിക്കാനാവശ്യമായ വസ്തുതകൾ സി.ബി.െഎ ഹാജരാക്കിയിട്ടില്ല. 1993 ജൂലൈ 29ന് മൗലവിയെ കാണാതായെന്നാണ് രണ്ട് ദിവസത്തിന് ശേഷം പൊന്നാനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കൊല്ലപ്പെട്ടു എന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ മൃതദേഹം ലഭിച്ചിട്ടില്ല. മൃതദേഹം ലഭിച്ചില്ലെങ്കിലും ശക്തമായ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെങ്കില്‍ കാണാതായ ആള്‍ മരിച്ചുവെന്ന് ഉറപ്പിക്കാമെന്നാണ് രാമാനന്ദ് കേസില്‍ സുപ്രിംകോടതി വിധിയുണ്ട്. എന്നാൽ, ഈ കേസില്‍ ഇത്തരത്തിൽ ഒരു തെളിവുമില്ല. പകരം അവസാനം കൂടെ കണ്ടു എന്നതിെൻറ അടിസ്ഥാനത്തിലുള്ള ‘ലാസ്റ്റ് സീൻ’ തത്വമാണ് സി.ബി.ഐ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ, ചേകന്നൂര്‍ മൗലവി മരിച്ചതിന് പോലും തെളിവ് നൽകാനോ മൗലവിയെ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന പ്രതികളില്‍ നിന്ന് പിന്നീട് അദ്ദേഹത്തെ എന്തു ചെയ്തു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ പോലും സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ കൊല്ലാനും തെളിവ് നശിപ്പിക്കാനും ഗൂഡാലോചന നടത്തിയെന്ന സി.ബി.ഐ കേസ് നിലനില്‍ക്കില്ല. പ്രതികളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കുന്നുണ്ടെങ്കിലും കുറ്റകൃത്യത്തിന് തെളിവു നൽകാനായിട്ടില്ല. കേസ് അന്വേഷണത്തിെൻറ ചില ഘട്ടങ്ങളിലെ സി.ബി.ഐ ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ സംശയാസ്പദമാണ്. ചേകന്നൂര്‍ മൗലവി വ്യത്യസ്ഥമായ ആശയശാസ്ത്രം സ്വീകരിച്ചത് കൊലക്ക് കാരണമായി എന്ന വാദം അംഗീകരിക്കാനാവില്ല. കേസിലെ രണ്ട്, മൂന്ന്, അഞ്ച്, ആറ്, പ്രതികള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നുവെന്ന വാദത്തിന് തെളിവില്ല. പൊന്നാനി കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും നല്‍കിയ സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രൈം ബ്രാഞ്ചിനും പിന്നീട് സി.ബി.െഎക്കും വിട്ട കേസിൽ മൗലവി കൊല്ലപ്പെട്ടെന്ന നിഗമനത്തിെലത്തിയ സി.ബി.ഐ ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നൽകിയത്. എന്നാൽ, ഹംസ ഒഴികെയുള്ളവരെ മുഴുവൻ കോടതി വെറുതെവിടുകയായിരുന്നു.
കേസിന്‍റെ നാൾ വഴികൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.