കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വാഹന നിയമം എങ്ങനെയാണ് വി.ഡി. സതീശൻ മാറ്റുന്നത് -ഗണേഷ് കുമാർ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ യുവാക്കളെ കൈയിലെടുക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി പത്താനാപുരം എൽ.ഡി.എഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാർ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വാഹന നിയമം എങ്ങനെയാണ് വി.ഡി. സതീശൻ മാറ്റുന്നതെന്ന് ഗണേഷ് ചോദിച്ചു. മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം. വാഹനങ്ങളിൽ അധിക ലൈറ്റുകൾ വെക്കുന്നതിനെതിരെ ഹൈക്കോടതിയുടെ വിധിയുണ്ട്. വാഹനത്തിൽ ഒരു അധിക ലൈറ്റ് വെച്ചാൽ 5000 രൂപ പിഴ ചുമത്തണമെന്നത് ഹൈക്കോടതി നിർദേശമാണ്. രണ്ടാഴ്ച കൂടുമ്പോൾ കോടതി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. കോടതി വിധിയെ മറികടന്ന് എങ്ങനെയാണ് പ്രകടന പത്രികയിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു.

വാഹനങ്ങളുടെ ഡിസൈൻ എന്നത് ശാസ്ത്രീയമായി നിർമിച്ച് അനുമതി വാങ്ങിയ ഒന്നാണ്. അതിൽ മാറ്റം വരുത്തുന്നത് അപകടങ്ങൾക്ക് കാരണമാകും. വലിയ ടയറുകൾ ഘടിപ്പിക്കാൻ വേണ്ടി വാഹനത്തിന്റെ ബോഡിയിൽ മാറ്റം വരുത്തുന്നത് നിയന്ത്രണം നഷ്ടപ്പെടാനും ഇടയാക്കും. ഇത്തരം മാറ്റങ്ങൾ ശാസ്ത്രീയമല്ലെന്നും സുരക്ഷയെ ബാധിക്കുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു. അമിത പ്രകാശമുള്ള ലൈറ്റുകൾ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറക്കും. ആലപ്പുഴയിൽ ആറ് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടം ഇതിന് ഉദാഹരണമാണ്. ഇത്തരം ദുരന്തങ്ങൾ മറന്നുപോകരുതെന്ന് ​ഗണേഷ് കുമാർ ഓർമിപ്പിച്ചു.

വാഹനത്തിന്റെ ഘടനയെ ബാധിക്കാത്ത മാറ്റങ്ങൾ വരുത്തുന്നതിനോട് സർക്കാർ എതിരല്ല. അപകടകരമല്ലാത്ത മാറ്റങ്ങൾ അനുവദിക്കണമെന്ന് താൻ നേരത്തെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, വലിയ ശബ്ദമുണ്ടാക്കുന്ന സൈലൻസറുകളും കോടതി വിലക്കിയ ലൈറ്റുകളും അനുവദിക്കില്ലെന്നും ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹന മോഡിഫിക്കേഷൻ വിഷയം തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതിലെ പ്രായോഗികതയെ ചോദ്യം ചെയ്തുകൊണ്ടാണ് ഗണേഷ് കുമാർ വി.ഡി. സതീശനെതിരെ വിമർശനം ഉന്നയിച്ചത്.

കേരളത്തിലെ യുവാക്കളുടെ മനം കവർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. നിയമം കടുപ്പിച്ചതോടെ വഴിമുട്ടി നിൽക്കുന്ന വാഹന മോഡിഫിക്കേഷൻ മേഖലക്ക് ആവേശം പകരുന്നതാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ഇൻസ്റ്റഗ്രാം റീൽ. 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ വൈറലായി. വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിലെ നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടുന്ന യുവാക്കളെ ഉദ്ദേശിച്ചാണ് വി.ഡി. സതീശന്റെ പ്രതികരണം. അപകടകരമല്ലാത്ത രീതിയിൽ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് തെറ്റല്ലെന്നും, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇത്തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്. കൂടാതെ ഈ കാര്യം യു.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ ചേർത്തിട്ടുണ്ടെന്നും പ്രതിപ‍ക്ഷ നേതാവ് പറഞ്ഞു.

വി.ഡി. സതീശന്റെ വിഡിയോ 60 ലക്ഷം പേരാണ് കണ്ടത്. 'വണ്ടികളിൽ അപകടപരം അല്ലാത്ത രീതിയിൽ നടത്തുന്ന മോഡിഫിക്കേഷൻസ് ഒരു തെറ്റ് അല്ലെന്നും അപകടപരമായി വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാവുന്നതെന്നും സതീശൻ പറയുന്നു. അപകടപരമായി വെക്കാൻ സമ്മതിക്കില്ല അല്ലാതെ നടത്തുന്ന മോഡിഫിക്കേഷൻസ് നടത്തട്ടെ ചെറുപ്പകാർക്ക് അതൊക്കെ വല്ല്യ ആഗ്രഹങ്ങൾ അല്ലെ..അവർ അത് ഭംഗിയായിട്ട് കൊണ്ടു നടക്കട്ടെ, അതിന് എന്താ തെറ്റ്. അപകടം വരുന്ന രീതിയിലുള്ള മോഡിഫിക്കേഷൻ സമ്മതിക്കില്ല ബാക്കി ഒന്നിനും ഒരു കുഴപ്പവും ഉണ്ടാവില്ല. ചെറുപ്പക്കാർ പിള്ളേരുടെ സപ്പോർട്ട് നമ്മൾ പ്രളയസമയത്ത് കണ്ടതാണ് അവര് എല്ലാവരും വണ്ടി ആയിട്ട് ഉണ്ടാരുന്നു പിന്നീട് അവരെ പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതിയിലേക്ക് അത് മാറി. അതുകൊണ്ടാണ് യു.ഡി.ഫ്‌ ആലോചിച്ച് അപകടം വരാത്ത രീതിയിലുള്ള മോഡിഫിക്കേഷൻ സപ്പോർട്ട് ചെയാൻ തീരുമാനിച്ചതെന്നും റീലിലൂടെ സതീശൻ പറയുന്നു.

Tags:    
News Summary - How is VD Satheesan changing the Motor Vehicle Act brought by the central government - Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.