തൃശൂർ: സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ബി.ജെ.പി നയപ്രകാരം നടപ്പാക്കിയ, ഗുണഭോക്താക്കൾക്ക് ആനുകൂല്യം നേരിട്ടെത്തിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാന ട്രഷറിയിലെത്താതെ പോകുന്നത് പ്രതിവർഷം 8000 കോടിയോളം രൂപ.
നേരത്തെ ട്രഷറിയിൽ പല ഗഡുക്കളായി എത്തുമായിരുന്ന ഈ തുക ഇപ്പോൾ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം (പി.എഫ്.എം.എസ്) ധനവിനിയോഗക്രമമനുസരിച്ച് ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. പണമായി മുതൽക്കൂട്ടാവുമായിരുന്ന ഈ തുക ലഭിക്കാതായതോടെ കടുത്ത പണച്ചുരുക്കത്തിലാണ് സംസ്ഥാന ഖജനാവ്.
14ാം ധനകമീഷൻ ശിപാർശയിൽ സംസ്ഥാനങ്ങളിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിനിേയാഗം കാര്യക്ഷമമാക്കാനും പണം വകമാറ്റുന്നത് ഒഴിവാക്കാനുമായി ബാങ്ക് വഴിയുള്ള ധനവിനിയോഗക്രമം നിർദേശിച്ചിരുന്നെങ്കിലും ഇത് നിർബന്ധമാക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.
എന്നാൽ, ഇത് മുഖവിലക്കെടുക്കാതെയാണ് തുടർന്നുവന്ന ധനകമീഷൻ പി.എഫ്.എം.എസ് അടിച്ചേൽപ്പിച്ചത്. കേന്ദ്ര ആനുകൂല്യം ഗുണഭോക്താക്കൾക്ക് നേരിട്ടെത്തിക്കുക (ഡി.ബി.ടി-ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) എന്നത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മോദി സർക്കാരിെൻറ തീരുമാനമായി മാറിയതോടെയാണ് ഇത് നടപ്പാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന അവസ്ഥയിൽ ഉത്തരവുകളിറങ്ങിയത്.കേന്ദ്രാവിഷ്കൃത പദ്ധതികൾ വേണ്ടെന്ന് വെച്ചാലുണ്ടായേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭയന്ന് സംസ്ഥാനങ്ങൾ എതിർത്തതുമില്ല.
സംസ്ഥാന സർക്കാറിെൻറ ഖജനാവിനെ ദുർബലമാക്കി നേട്ടം കൊയ്യുന്നത് ബാങ്കുകളാണ്. പുതുതലമുറ സ്വകാര്യബാങ്കുകൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ നാഷനൽ പേയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ (എൻ.പി.സി.ഐ) ബാങ്ക് ശൃംഖലകൾ വഴി മാത്രമേ ധന ഇടപാടുകൾ പാടൂവെന്ന് കേന്ദ്ര ധനകമീഷൻ നിഷ്കർഷിച്ചിട്ടുണ്ട്.
വൻചാകര മുന്നിൽകണ്ട് ബാങ്കുകാർ തദ്ദേശസ്ഥാപന തലത്തിലും നിർവഹണ ഏജൻസി തലത്തിലും അക്കൗണ്ട് തുടങ്ങാൻ ഓഫിസുകൾ കയറിയിറങ്ങുകയാണ്. അക്കൗണ്ടിൽ നിന്ന് നിശ്ചിത സമയത്തിനകം ഗുണഭോക്താവിന് തുക കൈമാറിയില്ലെങ്കിൽ പ്രതിദിനക്കണക്കിൽ സംസ്ഥാനത്തിന് പിഴപ്പലിശയും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.പി.എഫ്.എം.എസിൽ ഉൾെപ്പടാതിരുന്ന ചെറു കേന്ദ്രപദ്ധതികൾ കൂടി വൈകാതെ ഉൾപ്പെടുത്തുന്നതോടെ കേന്ദ്ര വിഹിതം പൂർണമായി സംസ്ഥാന ബജറ്റ് വിഹിതത്തിൽ നിന്ന് വേർപെടും. ട്രഷറിയിൽനിന്ന് കേന്ദ്രവിഹിതം ഗുണഭോക്താക്കളിലെത്തുന്നത് കാര്യക്ഷമമാക്കുന്നതിന് പകരം സംസ്ഥാനങ്ങളുടെ അധികാരം കവർന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.