തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒമ്പതുമാസമായ ഗർഭസ്ഥശിശു മരിച്ചു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ഡോക്ടർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. അമ്പലപ്പുഴ തെക്ക് കമ്പിയിൽ വീട്ടിൽ ഹരികൃഷ്ണൻ-വന്ദന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ഗൈനകോളജിസ്റ്റ് ഡോ. സൂസനെതിരെയാണ് കേസ്. ഗർഭസ്ഥ ശിശുവിന്റെ മുത്തശ്ശി നൽകിയ പരാതിയിലാണ് കേസ്.
കുഞ്ഞിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ജനുവരി എട്ടുമുതൽ 12 വരെ വന്ദന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീണ്ടും കുഞ്ഞിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ വന്ദനയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഡോ. സൂസൻ വന്ദനയെ അഡ്മിറ്റാക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട വന്ദനക്ക് വൈകീട്ടോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു.
ബന്ധുക്കളുടെ നിർബന്ധപ്രകാരം നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. വൈകീട്ട് ഏഴോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
വന്ദന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മോർച്ചറിയിൽ സൂക്ഷിച്ച കുഞ്ഞിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.