തിരുവനന്തപുരം: പാർട്ടി ചർച്ച ചെയ്യും മുമ്പ് മാധ്യമങ്ങൾക്കു മുന്നിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിൽ അതൃപ്തിയുമായി സി.പി.എം നേതൃത്വം. ആറന്മുളയിൽ ആരോഗ്യ മന്ത്രി വീണ ജോർജും കോന്നിയിൽ കെ.യു. ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമായ സൂചന നൽകിയതിൽ സി.പി.എം നേതൃത്വം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി. സംസ്ഥാന സെന്ററാണ് ഇമെയിൽ വഴി വിശദീകരണം തേടിയത്.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആളാണ് വീണ ജോർജെന്നും അതുകൊണ്ടുതന്നെ മത്സരിക്കുമെന്നും ഏത് മണ്ഡലത്തിലും വിജയിക്കുമെന്നും കോന്നിയുടെ വികസന നായകനായ ജനീഷ് കുമാർ വീണ്ടും മത്സരിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും പറഞ്ഞായിരുന്നു ഇരുവരും വീണ്ടും മത്സരിക്കുമെന്ന് രാജു എബ്രഹാം വെളിപ്പെടുത്തിയത്.
നേമത്ത് മത്സരിക്കുമെന്ന് ആദ്യം പറഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പിന്നീട് മത്സരിക്കാനില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞതും വിവാദമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ സ്ഥാനാർഥി ചർച്ചക്ക് മുമ്പുള്ള ശിവൻകുട്ടിയുടെ പ്രസ്താവനയെ തള്ളിപറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.