കൊച്ചി: ക്രമക്കേട് പരാതിയെത്തുടർന്ന് വൈസ് ചാൻസലർ റദ്ദാക്കിയ കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്‍റ് സ്റ്റുഡന്‍റ്സ് യൂനിയൻ (ഡി.എസ്.യു) തെരഞ്ഞെടുപ്പ് ഒക്ടോബർ 31നകം നടത്തണമെന്ന് ഹൈകോടതി. സമാന ആവശ്യമുന്നയിച്ച് എസ്.എഫ്.ഐ, കെ.എസ്.യു മുന്നണി ചെയർമാൻ സ്ഥാനാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
പുതിയ തെരഞ്ഞെടുപ്പിന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വി.സി നിർദേശം നൽകണം. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പൊലീസ് സഹായം തേടാം. സർവകലാശാല ആവശ്യപ്പെട്ടാൽ മതിയായ സംരക്ഷണം നൽകണമെന്ന് പൊലീസിനും നിർദേശം നൽകി. നേരത്തേ നടന്ന തെരഞ്ഞെടുപ്പും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച പരാതികളിൽ നിഷ്പക്ഷ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
നവംബർ ആദ്യവാരം പരീക്ഷ ആരംഭിക്കുന്നതിനാൽ അതിനുമുമ്പ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ തയാറാണെന്ന് സർവകലാശാല അറിയിച്ചു. തുടർന്നാണ് നിലവിലെ വിജ്ഞാപന പ്രകാരമുള്ള നടപടിക്രമങ്ങൾ 31നകം പൂർത്തിയാക്കാൻ നിർദേശിച്ച് ഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.