നീലേശ്വരം: പ്രതീക്ഷയോടെ കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന കള്ളനെ തോൽപിച്ച് കടയുടമ. മൊത്തം അരിച്ചുപെറുക്കിയിട്ടും കള്ളന് ആകെ കിട്ടിയത് വെറും 130 രൂപ! നിരാശനായ മോഷ്ടാവ് ആ പണം അവിടെത്തന്നെ ഉപേക്ഷിച്ച് തന്റെ പ്രതിഷേധം അറിയിച്ചു.
വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പാലാ കോൺക്രീറ്റ് എന്ന സ്ഥാപനത്തിന്റെ ഓഫിസിലാണ് രാത്രി മോഷ്ടാവ് പൂട്ടുപൊളിച്ച് അകത്തുകയറിയത്. നല്ല മഴയായതിനാൽ ആരും പുറത്തിറങ്ങാത്തതും കള്ളന് അനുഗ്രഹമായി. ഷെൽഫും മേശവലിപ്പും മൊത്തം വാരിവലിച്ചിട്ടു നോക്കിയിട്ടാണ് 130 രൂപ കിട്ടിയത്. കള്ളന് പക്ഷേ അതെടുക്കാനുള്ള മനസ്സുവന്നില്ല, ആ പണം അവിടെത്തന്നെവെച്ച് സ്ഥലംവിട്ടു.
രാവിലെ സ്ഥാപനം തുറക്കാനെത്തിയ രാജീവൻ എന്ന തൊഴിലാളിയാണ് പൂട്ട് തകർത്തുകിടക്കുന്നത് കണ്ടത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പണമോ മറ്റു സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.