എസ്.സുരേഷ്
കോഴിക്കോട് : കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ലെന്നും വന്ദേമാതരം പാടിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. നാളെ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്ന സമയത്ത് വന്ദേമാതരം ആദ്യവസാനം പാടാൻ വി.ഡി സതീശൻ തയ്യാറാവണം. അല്ലെങ്കിൽ അതിന്‍റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് വി.ഡി സതീശനെ ഓർമ്മിപ്പിക്കുകയാണ്. നാളെ രാജ്യത്തിന്‍റെ എൺപതാമത് സ്വാതന്ത്ര്യദിനമാണ്. ആ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടണോ എന്ന കാര്യത്തിൽ കേരളത്തിൽ അധികാരത്തിലിരിക്കുന്ന വി.ഡി സതീശന് ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. വി.ഡി സതീശനോട് ഞങ്ങൾക്ക് പറയാനുള്ളത് കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല. കേരളത്തിൽ നിലനിൽക്കുന്ന നിയമം ശരീഅത്തല്ല. ഡോ.ബി.ആർ അംബേദ്ക്കർ തയ്യാറാക്കിയ ഇന്ത്യയുടെ ഭരണഘടനയാണ് ഈ കേരളത്തിലുള്ളത് എന്ന് അദ്ദേഹം മനസ്സിലാക്കണം. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഈ രാജ്യത്തിന്‍റെ രാഷ്ട്രഗീതമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വന്ദേമാതരം ആദ്യവസാനം പാടണമെന്നുള്ളത് ഈ രാജ്യത്തിന്‍റെ നിയമമാണ്. ആ നിയമം അതേപടി പാലിക്കാൻ കേരളത്തിന്‍റെ മുഖ്യമന്ത്രി തയ്യാറാവുകയാണ് വേണ്ടതെന്നും സുരേഷ് പറഞ്ഞു.
പ്രസംഗത്തിൽ മുസ്ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും കടന്നാക്രമിച്ച സുരേഷ് പാണക്കാട്ടെ തമ്പുരാന്‍റെ അനുഗ്രഹം വാങ്ങിയിട്ട് അദ്ദേഹം പറയുന്ന പോലെ ചെയ്യാമെന്ന് വിചാരിച്ചാൽ ഈ സ്ഥാനം രാജിവെച്ച് പാണക്കാടന്‍റെ അടിമപ്പണി ചെയ്യുന്നതാണ് വി.ഡി സതീശന് നല്ലത് എന്നും കൂട്ടിച്ചേർത്തു. പാണക്കാട്ടെ തങ്ങളെ കുടുംബം വലിയ മതേതര കുടുംബം എന്നൊക്കെയാണ് നമ്മൾ ഇതുവരെ കേട്ടിട്ടുണ്ടായിരുന്നത്. ഇന്ന് മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന ഒരു ഭരണകൂടം കേരളത്തിൽ ഭരണത്തിൽ വന്നതിന് ശേഷം കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയ ശേഷം പാണക്കാട് തങ്ങളുടെ കുടുംബത്തിന്‍റെ മതേതര മുഖത്തിന് ചില മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു എന്ന് കേരളം മനസ്സിലാക്കണമെന്ന് ബി.ജെ.പി ആവിശ്യപ്പെടുകയാണ്. അത് കൊണ്ടാണ് വന്ദേമാതരത്തെ എതിർക്കുന്നത്. അതുകൊണ്ടാണ് സവർക്കറെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. സവർക്കറുടെ പേരിൽ ഒരു ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്യുന്നത്. അത്തരത്തിലുള്ള ആവിശ്യങ്ങളൊക്കെ ഉന്നയിക്കുന്നത്. ഇവിടുത്തെ പാണക്കാട് തങ്ങൾ കുടുംബത്തിന് ഈ പുതിയ അധികാരം കിട്ടിയപ്പോഴും കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ വന്ന മാറ്റവും കണ്ട് എന്തൊക്കെയോ ഈ കേരളത്തിൽ സാധിച്ചുകളയാമെന്നുള്ള വ്യാമോഹത്തിൽ നിന്നാണ് എന്ന് മനസ്സിലാകുന്നുവെന്നും സുരേഷ് പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.