തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകുന്നത് സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകാത്തത് സംബന്ധിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. ബിനീഷിന് അംഗത്വം നൽകണമെന്ന് പറയുന്നവർ ഫലം വന്നശേഷം അദ്ദേഹമിട്ട കുറിപ്പ് ശ്രദ്ധിച്ചിരുന്നോയെന്നും അതും നോക്കി വേണം അംഗത്വം നൽകണമെന്ന് ആവശ്യപ്പെടാനെന്നും ഗോവിന്ദൻ തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ വിമർശിച്ചു.
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിൽ പുനഃപരിശോധനയില്ലെന്ന് സംസ്ഥാന സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. പി.ബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാർട്ടി യോഗങ്ങളിൽ വിമർശനമെന്നത് മാധ്യമ സൃഷ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമർശിക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അതേസമയം, ഇന്നു മുതൽ താഴെ കമ്മിറ്റികളിലെ തീരുമാനങ്ങൾ വിലയിരുത്തും.
നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട പരാജയത്തിന് പിന്നാലെയാണ് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. പുഷ്പനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ കോടിയേരി എത്തിയ ചിത്രത്തിനൊപ്പം 'ഒരേയൊരു കോടിയേരി' എന്നെഴുതിയാണ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 99 സീറ്റ് ലഭിച്ച് എൽ.ഡി.എഫിന് ഇത്തവണ 35 സീറ്റാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തുവന്നു. സംസ്ഥാനത്ത് ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽനിന്ന് വോട്ടുകൾ ചോർന്നത് ഗൗരവത്തോടെ കാണുന്നു. കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരുത്തൽ പ്രക്രിയകൾ നടന്നെങ്കിലും അവ ഫലപ്രദമായില്ലെന്നതിൽ പാർട്ടിക്കുള്ളിൽ വിമർശനമുയരുന്നതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണം. ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടി സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ മണ്ഡലത്തിലും പ്രദേശത്തും എന്തു സംഭവിച്ചുവെന്ന് പരിശോധിച്ച ശേഷം പരാജയത്തിന്റെ അടിസ്ഥാനം വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ പാർട്ടിയുടെ ഉരുക്കുകോട്ടകൾ തകർന്നടിഞ്ഞത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. മുമ്പും തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ ആഘാതം വലുതാണ്. വോട്ടുകളുടെ ഏകീകരണം പരാജയത്തിന് പിന്നിലുണ്ടോയെന്ന ചോദ്യത്തിന് അതും പരിശോധനയുടെ ഭാഗമാണെന്നായിരുന്നു മറുപടി. പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെയും മുന്നണിയെയും ദിശാബോധത്തോടെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.