കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ജയിൽ ഭരണസംവിധാനത്തിലെ പോരായ്മകളും സുരക്ഷാ വീഴ്ചകളും കമ്മീഷൻ അക്കമിട്ടു നിരത്തുന്നു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഇതുസംബന്ധിച്ച നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.
ജയിലിനുള്ളിലെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണ പരാജയമാണെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. "തടവറയിലെ ഇരുമ്പഴികൾ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഇത്രയും വലിയൊരു കാര്യം ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്നത് അങ്ങേയറ്റം ഗൗരവകരമാണ്. അഴികൾ മുറിക്കാൻ ആവശ്യമായ ആയുധങ്ങൾ പ്രതിയുടെ കൈവശമെത്തി എന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയുടെ തെളിവാണ്," ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കി.
ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ കാലഹരണപ്പെട്ടതാണെന്നും, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങൾ അടിയന്തരമായി ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജയിലുകളിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും മൊബൈൽ ഫോൺ ലഭ്യതയും തടയുന്നതിന് അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു. നിലവിലുള്ള കെട്ടിടങ്ങളുടെ പഴക്കം, ഉദ്യോഗസ്ഥരുടെ അപര്യാപ്തത, തടവുകാരുടെ എണ്ണക്കൂടുതൽ എന്നിവ ജയിൽ സംവിധാനത്തെ തളർത്തുന്ന പ്രധാന ഘടകങ്ങളാണ്.
വിഷയത്തിൽ സമഗ്രമായ പരിഷ്കരണമാണ് കമ്മീഷൻ മുന്നോട്ട് വെക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുകയും പരിശീലനം ശക്തിപ്പെടുത്തുകയും ചെയ്യുക. പഴക്കം ചെന്ന ജയിൽ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക സൗകര്യങ്ങളോട് കൂടിയ 'മോഡേൺ ജയിലുകൾ' നിർമ്മിക്കുക. വിചാരണ നടപടികൾക്കായി വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക. കൂടാതെ, ജയിൽ ഉദ്യോഗസ്ഥരുടെ വേതനഘടനയിൽ ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുക എന്നീ നിർദേശങ്ങളും കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം, ഈ മാസം അവസാനത്തോടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ കേവലം ഒറ്റപ്പെട്ട സംഭവമായി കാണാതെ, സംസ്ഥാനത്തെ മുഴുവൻ ജയിൽ സംവിധാനങ്ങളെയും അഴിച്ചുപണിയാനുള്ള ഒരു മുന്നറിയിപ്പായി സർക്കാർ കാണണമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. കാര്യക്ഷമമായ നിരീക്ഷണവും സാങ്കേതികവിദ്യയുടെ സഹായവും ഇല്ലാതെ ജയിലുകളിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന വസ്തുതയാണ് റിപ്പോർട്ട് അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.