‘ഓപറേഷൻ തൂഫാൻ’ വാർഡുകളിലേക്ക്; ലഹരിയുടെ വേരറുക്കാൻ ആന്‍റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ ‘ഓപറേഷൻ തൂഫാന്‍റെ’ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ പടിയായി ആന്‍റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപവൽകരിച്ചു. അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ള, വലിയ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണം ലക്ഷ്യമിട്ട് രൂപവൽകരിച്ച ടീമിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൂഫാൻ നോഡൽ ഓഫിസറും നോർത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യ നേതൃത്വം നൽകുന്ന ആന്‍റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീമിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂനിറ്റുകളാണ് രൂപവൽക്കരിച്ചിട്ടുള്ളത്. ഓരോ യൂനിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാർ, രണ്ട് എസ്.ഐമാർ, എ.എസ്.ഐമാർ പത്ത് സി.പി.ഒ, എസ്.സി.പി.ഒമാർ അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കേസുകളിൽ കൂടുതൽ ശാസ്ത്രീയവും കേന്ദ്രീകൃതവുമായ അന്വേഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിന് പുറമെ മയക്കുമരുന്ന് കണ്ടെത്തുന്നതിനുള്ള ഡാൻസാഫ് പ്രവർത്തനങ്ങൾ തുടരും. തൂഫാൻ രണ്ടാംഘട്ടത്തിന് ഈമാസം 28 ന് തുടക്കമാകും. തദ്ദേശവകുപ്പുമായി ചേർന്ന് തൂഫാൻ ജനജാഗ്രതാ സമിതികൾ രൂപവകരിച്ചാകും ഈ പ്രവർത്തനങ്ങൾ. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൂഫാൻ ജനജാഗ്രതാ സമിതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിതകർമ സേന, യുവജനസംഘടനകൾ എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും തൂഫാൻ ജനജാഗ്രത സമിതികൾ. പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളായിരിക്കും രണ്ടാംഘട്ടത്തിൽ നടപ്പാക്കുക. ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന തൂഫാൻ കെയറിൽ സംസ്ഥാനത്തെ 35 ഓളം പ്രധാനപ്പെട്ട ആശുപത്രികൾ പങ്കാളികകളാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഐ.എം.എയുമായി ചേർന്ന് തൂഫാൻ റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ തയാറാക്കി നടപ്പിലാക്കും. ലഹരിയുടെ കെണിയിൽ അകപ്പെട്ട് പോയവർക്ക് തുറന്നു സംസാരിക്കാൻ തൂഫാൻ ആപ്പ് നിലവിൽ വരും.
അമൃത യൂനിവേഴ്‌സിറ്റി ഐ.ടി വിഭാഗമാണ് ഇതിനായുള്ള സാങ്കേതിക സഹായം നൽകുന്നത്. ലഹരി വിതരണത്തിന്‍റെ തോത് 20 മുതൽ 30 ശതമാനം വരെ കുറക്കാനായി. അതിനൊപ്പം ലഹരിയുടെ ആവശ്യം കുറക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. തൂഫാന്‍റെ പ്രവർത്തനങ്ങൾ വിതരണക്കാരിൽ നിന്ന് ഉറവിടങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.