ഗുരുവായൂര്‍: ക്ഷേത്രത്തില്‍ സ്വര്‍ണ്ണം-വെള്ളി ലോക്കറ്റുകള്‍ വിൽപന നടത്തി ബാങ്കില്‍ നിക്ഷേപിച്ച തുകയിൽ 27.5 ലക്ഷത്തിന്‍റെ കുറവ് കണ്ടെത്തിയ സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പഞ്ചാബ് നാഷണൽ ബാങ്കിലെ ക്ലർക്ക് കോട്ടപ്പടി ആലുക്കല്‍ നട കൃഷ്ണകൃപയില്‍ പി.ഐ. നന്ദകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
ബാങ്ക് പ്രതിനിധിയായി ക്ഷേത്രത്തിലെത്തി നന്ദകുമാറാണ് സ്ഥിരമായി ലോക്കറ്റ് വിറ്റ വകയിലെ തുക ശേഖരിച്ച് അക്കൗണ്ടിൽ അടച്ചിരുന്നത്. ക്ഷേത്രത്തിൽ നിന്ന് സ്വീകരിക്കുന്ന തുകക്ക് അപ്പോൾ തന്നെ രശീതി നൽകിയിരുന്നു. ഇതിൽ കൃത്രിമം കാണിച്ചാണ് പണം തട്ടിയെടുത്തിരുന്നത്.
ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ച് രശീതി നൽകിയ തുക ബാങ്കിലെ അക്കൗണ്ടിൽ അടച്ചിരുന്നില്ല. താൻ ബാങ്കിനെയും ദേവസ്വത്തെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ദേവസ്വം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസർ നടത്തിയ അന്വേഷണത്തിലാണ് 27.5 ലക്ഷത്തിന്‍റെ കുറവ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് തിങ്കളാഴ്ചയാണ് ദേവസ്വം പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച ബാങ്കും പൊലീസിൽ പരാതി നൽകി.
നഷ്ടപ്പെട്ട പണത്തിൽ 16 ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് സംഭവത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.