രാഹുൽ മാങ്കൂട്ടത്തിൽ

'തന്നെ കൊല്ലാൻ എത്ര സെക്കൻഡ് വേണമെന്നാണ് കരുതുന്നത്​​'; ഗർഭഛിദ്രത്തിന് തയാറാകാത്ത യുവതിയെ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഗർഭഛിദ്രം നടത്താൻ യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ തന്റെ ജീവിതം തകരുമെന്നാണ് രാഹുൽ യുവതിയോട് പറയുന്നത്. യുവതി ഒരു നിലക്കും അതിന് സമ്മതിക്കാതെ വരുമ്പോൾ രാഹുലിന്റെ സംഭാഷണം ഭീഷണിയുടെ സ്വരത്തിലേക്ക് മാറുകയാണ്. എന്തുവന്നാലും കുഞ്ഞിനെ പ്രസവിക്കുമെന്നും സ്വന്തം നിലക്ക് അന്തസ്സായി വളർത്തുമെന്നുമാണ് യുവതി പറയുന്നത്. അപ്പോൾ തന്റെ ജീവിതം തകരുമെന്നും തനിക്ക് യുവതിയെ കാണണമെന്നും രാഹുൽ പറയുന്നു. തന്നെ കൊല്ലാനാണോ വിളിച്ചു വരുത്തുന്നതെന്നും അതാണ് രാഹുലിന് ഏറ്റവും സേഫായ കാര്യമെന്നുമായിരുന്നു യുവതിയുടെ മറുപടി. അപ്പോഴാണ് യുവതിയെ കൊല്ലാൻ തനിക്ക് എത്ര സമയം വേണം എന്നാണ് കരുതിയിരിക്കുന്നത് എന്ന് രാഹുൽ ഭീഷണിയുടെ സ്വരത്തിൽ ചോദിക്കുന്നത്.

രാഹുൽ ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിച്ചെന്ന് വെളിപ്പെടുത്തിയ അതേ യുവതിയുടെ  ഫോൺ സംഭാഷത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

രാഹുൽ യുവതിയുമായി നടത്തിയ വാട്സ് ആപ്, ടെലഗ്രാം ചാറ്റുകൾ നേരത്തേ പുറത്തുവന്നിരുന്നു. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന സംഭാഷണമാണ് ആദ്യം പുറത്തുവന്നത്. അതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഗർഭഛിദ്രത്തിന്

മരുന്ന് കഴിച്ചാൽ മതിയെന്നും ഡോക്ടറെ കാണേണ്ട എന്നുമാണ് രാഹുൽ യുവതിയോട് പറയുന്നത്. എന്നാൽ ഡോക്ടറെ കാണാതെ അത്തരത്തിലുള്ള മരുന്നുകൾ കഴിക്കരുതെന്നും അങ്ങനെ മരുന്ന് കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങ​ളെ കുറിച്ചും യുവതി രാഹുലിനോട് തിരിച്ചു ചോദിക്കുകയാണ്.

മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജ് ആണ് രാഹുലിനെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പേരു വെളിപ്പെടുത്താതെ അവരുടെ ആരോപണം. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കുടുതൽ പേർ ആരോപണങ്ങളുമായി രംഗത്തുവന്നത്.

സംഭാഷണത്തിന്റെ പൂര്‍ണരൂപം:
യുവതി: എന്റെ അനുവാദം ഇല്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്?
രാഹുല്‍ മാങ്കൂട്ടത്തില്‍: അത് താന്‍ ആലോചിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച് തനിക്ക് ബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
യുവതി: ഇതിന്റെ പ്രത്യാഘാതം ഞാന്‍ ഒറ്റയ്ക്ക് അഭിമുഖീകരിക്കാമെന്ന് പറഞ്ഞല്ലോ.
രാഹുല്‍ മാങ്കൂട്ടത്തില്‍: അത് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റാത്തത് കൊണ്ടല്ലേ ഞാന്‍ പറയുന്നത്. തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ.
യുവതി: അത് താന്‍ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്. എന്നെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: അത് സ്വാഭാവികമല്ലേ, താന്‍ ഇപ്പോള്‍ തന്നെ പറ്റി മാത്രമല്ലേ ആലോചിക്കുന്നത്.
യുവതി: ഒരിക്കലുമല്ല, ഒരിക്കലുമല്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഇങ്ങനെ തീരുമാനമെടുക്കുന്നത്.
യുവതി: ഞാന്‍ തന്നെക്കുറിച്ച് ആലോചിച്ചില്ല എന്നായിരുന്നെങ്കില്‍ എന്റെ സുഹൃത്തുക്കളോട് എപ്പോഴെ തന്റെ പേര് പറയാമായിരുന്നു. അവര്‍ എത്രയോ വട്ടം എന്നോട് ചോദിച്ചെന്ന് അറിയാമോ. പറയ് പറയ്. ഇത്രയും ദിവസമായി പറഞ്ഞില്ലല്ലോ.
രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ ഇതിന്റെ സീരിയസ്‌നസ് മനസ്സിലാക്കാതെ, എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധവുമില്ല.
യുവതി: തന്റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ചു പറയാന്‍ പറ്റുന്ന വസ്തു അല്ല ഞാന്‍ കേട്ടോ. താനാണ് എന്റെ ടെമ്പര്‍ തെറ്റിച്ചത്. താന്‍ എന്റെ ടെമ്പര്‍ ആണ് തെറ്റിച്ചത്. ഞാന്‍ തന്നെ ഒരു ചീത്തയും വിളിച്ചിട്ടില്ല. ഈ നിമിഷം വരെ മോശമായി ഒരു വാക്കുപോലും പറഞ്ഞില്ല. പത്ത് വട്ടം വിളിക്കാനുള്ള അവസരമുണ്ട്. പക്ഷേ ഞാന്‍ അത് ചെയ്യുന്നില്ല.
രാഹുല്‍ മങ്കൂട്ടത്തില്‍: തന്റെ പ്രവര്‍ത്തി പോരേ.
യുവതി: എന്റെ പ്രവര്‍ത്തിയെന്ന് പറഞ്ഞ് എന്റെ കൂടെ ഉണ്ടായെന്ന് താന്‍ വിചാരിക്കേണ്ട. ഞാന്‍ ഒരു പെണ്ണാണല്ലോ, ഇതാണോ തന്റെ ആദര്‍ശം, വലിയ ആദര്‍ശമാണോ? ഇതൊക്കെയാണോ ആദര്‍ശം, ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം. ഞാന്‍ ഒരിക്കലും അതിനോട് തെറ്റ് ചെയ്യില്ല, താന്‍ ചെയ്യുന്ന തെറ്റ് ഞാന്‍ അതിനോട് ചെയ്യില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ എന്താണ് ഉദ്ദേശിക്കുന്നത്, താന്‍ എങ്ങനെയാണ് അത് മാനേജ് ചെയ്യുക?
യുവതി: ഞാന്‍ അത് മാനേജ് ചെയ്യുമെന്ന് പറഞ്ഞതല്ലേ.
രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ ചാടി ചവിട്ട് തരും, കേട്ടോ..., എടോ അത് ഉണ്ടായതിന് ശേഷം താന്‍ എന്ത് ചെയ്യും?
യുവതി: അത് ഉണ്ടായാല്‍ എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ
രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്. താന്‍ എന്തെന്ന് പറഞ്ഞു കൊണ്ടുവരും.
യുവതി: ഞാന്‍ കൊണ്ടുവരില്ല. അത് സേഫ് ആയിരിക്കും. അതിനെ ഇവിടെ കൊണ്ടുവന്നാല്‍ താന്‍ കൊന്നു കളയുമെന്ന് എനിക്കറിയാം. രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ എന്താ സിനിമ കാണുകയാണോ ഇത്?
യുവതി: സമ്മതിച്ചു, ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയാണല്ലോ. താന്‍ ഭയങ്കര പ്രാക്ടിക്കല്‍ ആയിട്ടുള്ള ഒരാളാണ്. അവര്‍ എന്താണ് ചിന്തിക്കുന്നത്, അവര്‍ക്ക് ഇങ്ങനെ സംഭവം ഉണ്ടാകുമ്പോള്‍ എന്ത് ബോണ്ടിംഗ് ആണ് ഉണ്ടാവുക അതൊന്നും തനിക്ക് അറിയേണ്ടതില്ല. തനിക്ക് തന്റെ ജീവിതം, തന്റെ ഫ്യൂച്ചര്‍, തന്റെ കാര്യം, എല്ലാം തന്റെ കാര്യം. അത് മാത്രം. നാട്ടില്‍ നില്‍ക്കാന്‍ പോലും പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്ത് നില്‍ക്കുന്ന കാര്യമാണ് ഞാന്‍ പറയുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ ഇപ്പോഴും തന്റെ കാര്യമല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.
യുവതി: എന്നെക്കാള്‍ പ്രാധാന്യം എന്റെ ലൈഫില്‍ വരുന്ന ഒരു കുഞ്ഞിന് ഞാന്‍ കൊടുക്കുന്നുണ്ട്. അത് എന്റെ സ്‌നേഹമാണ്. അത് തന്റെ പോലത്തെ സ്‌നേഹമല്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കുഞ്ഞ് എങ്ങനെയാണ് വളരുന്നത്.
യുവതി: അത് ഞാന്‍ നോക്കിക്കോളാം, എനിക്ക് അന്തസ്സായി വളര്‍ത്താന്‍ കഴിയും. തന്റെ ഒരു സഹായവും അതിന് ആവശ്യമില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍: എങ്ങനെ വളരും എന്നാണ് താന്‍ പറയുന്നത്, താന്‍ എന്തൊക്കെ ഭ്രാന്താണ് കാണിക്കുന്നത്?
യുവതി: ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഞാന്‍ ഭ്രാന്ത് കാണിക്കുന്നു എന്നാണോ?
രാഹുല്‍ മാങ്കൂട്ടത്തില്‍: നമ്മള്‍ ഇങ്ങനെയാണോ പ്ലാന്‍ ചെയ്തത്, താന്‍ എന്താടോ എന്നോട് ഇങ്ങനെ ചെയ്യുന്നത്? ​
യുവതി: തന്നോട് എന്താടോ ചെയ്തത്?. താനല്ലേ എന്നോട് ചെയ്യുന്നത്, ഇങ്ങനെയൊന്നും ഒരാളോടും ചെയ്യരുത്. ഓപ്പോസിറ്റ് നില്‍ക്കുന്നത് മനുഷ്യരാണെന്ന് ചിന്ത വേണം. ഞാന്‍ എന്ത് ചെയ്‌തെന്നാണ് താന്‍ പറയുന്നത്. ഞാന്‍ ചെയ്തത് എന്റെ മനുഷ്യത്വത്തില്‍ എന്റെ ശരിയാണ്. തന്നെ ബാധിക്കാന്‍ വേണ്ടി ഞാൻ എന്തെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടോ?
രാഹുല്‍ മാങ്കൂട്ടത്തില്‍: എന്റെ ലൈഫില്‍ ഇത് ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരുമെന്ന് തനിക്ക് അറിയില്ലേ…
യുവതി: തന്റെ ലൈഫ് തകരില്ലേ?
രാഹുല്‍ മാങ്കൂട്ടത്തില്‍: ഉറപ്പായും എന്റെ ലൈഫ് തകരും. തകരുന്ന പണിയാണ് നീ ചെയ്യുന്നത്
യുവതി: തന്റെ ലൈഫ് തകരുന്ന ഒരു പണിയും ഞാന്‍ ചെയ്യില്ല
രാഹുല്‍ മാങ്കൂട്ടത്തില്‍: എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല.
യുവതി: എന്നെ സ്‌നേഹം കൊണ്ടല്ല താന്‍ കാണാന്‍ വരുന്നതെന്ന് എനിക്കറിയാം. എനിക്ക് നല്ലതുപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറി കിട്ടണം. അതിന് ഞാന്‍ ഒരു വസ്തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ..
രാഹുല്‍ മാങ്കൂട്ടത്തില്‍: എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ കരുതുന്നത്. എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ വിചാരിക്കുന്നത്?
യുവതി: എന്നാല്‍ കൊന്നേര്, അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ള കാര്യം
രാഹുല്‍ മാങ്കൂട്ടത്തില്‍: തന്നെ കൊല്ലാന്‍ ആണെങ്കില്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത് ?
യുവതി: എന്നിട്ട് താന്‍ അങ്ങ് മിടുക്കന്‍ ആയിട്ട് പോകുമോ ? എന്താണെന്ന് വെച്ചാല്‍ ചെയ്യൂ, തനിക്ക് കൊല്ലാന്‍ ആണ് തോന്നുന്നതെങ്കില്‍ കൊല്ല്.

Tags:    
News Summary - Audio message of Rahul Rahul Mamkootathil threatening a woman who refused to have an abortion has Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.