അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു

പാലക്കാട്: കേരള മനസാക്ഷിയെ ഒന്നടങ്കം നടുക്കിയ അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ അതീവ നിർണായകമായ വിധി പ്രഖ്യാപിച്ച് ഹൈകോടതി. കേസിലെ ഒന്നാം പ്രതിയായ മേച്ചേരിൽ ഹുസൈനെ തെളിവുകളുടെ അഭാവത്തിൽ കോടതി പൂർണ്ണമായി വെറുതെ വിട്ടു. വിചാരണക്കോടതി ഇയാൾക്ക് വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എന്നാൽ, ശിക്ഷാവിധി ചോദ്യം ചെയ്ത് മറ്റ് പ്രതികൾ നൽകിയ അപ്പീൽ കോടതി പൂർണ്ണമായി തള്ളി. 16 പ്രതികളിൽ 13 പ്രതികളുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ അന്തിമ വിധി പുറപ്പെടുവിച്ചത്.

മധുവിനെ കാട്ടിൽ വെച്ചും മുക്കാലിയിൽ വെച്ചും ആൾക്കൂട്ടം മർദ്ദിക്കുമ്പോൾ ഒന്നാം പ്രതിയായ ഹുസൈൻ അതിൽ നേരിട്ട് പങ്കാളിയായിരുന്നു എന്ന് സംശയരഹിതമായി തെളിയിക്കാൻ പ്രൊസീക്യൂഷന് സാധിച്ചില്ല. സംഭവസ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നു എന്നതിനപ്പുറം മധുവിനെ മർദ്ദിക്കുന്നതിൽ ഇയാൾക്ക് കൃത്യമായ പങ്കുണ്ടോ എന്നതിൽ കോടതിക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചില്ല.

2018 ഫെബ്രുവരി 22നായിരുന്നു ആ ക്രൂര സംഭവം അരങ്ങേറിയത്. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി, നഗ്നനാക്കി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. വഴിയിലുടനീളം ക്രൂരമായ മർദ്ദനത്തിനിരയായ മധുവിനെ ഒടുവിൽ പൊലീസ് വണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങളും സെൽഫിയും പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് കേസിൽ പിന്നീട് പ്രതികൾക്കെതിരെയുള്ള ഏറ്റവും വലിയ ഡിജിറ്റൽ തെളിവായി മാറിയത്. കേസിൽ വലിയ തോതിലുള്ള അട്ടിമറി ശ്രമങ്ങളും സാക്ഷികളുടെ കൂട്ട കൂറുമാറ്റങ്ങളും നടന്നിരുന്നു. ആകെ 24 പ്രോസിക്യൂഷൻ സാക്ഷികളാണ് വിചാരണ വേളയിൽ കൂറുമാറിയത്. നാല് വർഷത്തോളം നീണ്ട പ്രതിസന്ധികൾക്കൊടുവിൽ, സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷം 2023 ഏപ്രിൽ അഞ്ചിനാണ് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.

വിചാരണക്കോടതി തങ്ങൾക്ക് വിധിച്ച 7 വർഷത്തെ കഠിനതടവ് റദ്ദാക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. എന്നാൽ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന സംഘത്തിൽ ഹുസൈൻ ഉണ്ടായിരുന്നില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ മറ്റ് 12 പ്രതികളുടെയും ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി മുമ്പ് നിഷേധിച്ചിരുന്നു.

Tags:    
News Summary - Attappadi Madhu murder case; First accused acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 04:34 GMT