തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിക്ക് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 16 പേര്‍ റിമാൻഡിൽ. സംഭവദിവസം അറസ്റ്റിലായ സി.പി.എം പ്രവർത്തകർ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവർക്ക് പുറമെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി ബിനു, ഷഫീക്ക്, ഹരീഷ് കുമാർ, ദിനീത് വി. നായർ, രേവന്ത്, ലെനിൻ രാജ്, നന്ദു, രാഹുൽ എ. രാജൻ, രാഹുൽ, വൈശാഖ്, അമൽ എന്നിവരെയാണ് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ച് സി.പി.എം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി.
ശനിയാഴ്ച വിധി പറയും. ഇ.ഡി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും അവരെ ആക്രമിക്കുകയും മൂന്ന് ലക്ഷം രൂപയുടെ നഷ്ടംവരുത്തുകയുമാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അറസ്റ്റ് നടപടികൾ പോലും നേരെ നടത്താതെ കാട്ടിക്കൂട്ടിയ ഒരു നാടകമാണിതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. വധശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, ജോലി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് പുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥരെയോ വാഹനത്തെയോ ആക്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി. പ്രതിഷേധം മാത്രമാണ് നടത്തിയത്. ആക്രമണം നടന്നുവെങ്കിൽ മാരകമുറിവ് സംഭവിക്കണം. അതൊന്നുമുണ്ടായിട്ടില്ല. പിന്നെ എന്തിനാണ് വധശ്രമം ചുമത്തിയത്. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സർക്കാർ വാഹനമല്ല, പിന്നെ എങ്ങനെ പി.ഡി.പി.പി ആക്ട് നിലനിൽക്കുമെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റ് വിവരങ്ങളും കാരണങ്ങളും ഒന്ന് മുതൽ അഞ്ച് വരെ പ്രതികളെ റിമാൻഡ് ചെയ്യുന്നതിന് മുമ്പ് നൽകിയില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഡ്യൂട്ടി ചെയ്യുമ്പോൾ ആയിരുന്നില്ല, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രതിഷേധമുണ്ടായതെന്നും പ്രതിഭാഗം വാദിച്ചു. റിമാൻഡിൽ കഴിയുന്ന ഒന്നു മുതൽ അഞ്ച് വരെ പ്രതികളായ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
അതിനിടെ കേസിൽ 19 പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതിൽ 16 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി ബിനു ഉള്‍പ്പെടയുള്ള ആറു പേര്‍ കീഴടങ്ങിയതാണ്. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.