യശസ്സ് നേടാൻ എം.കെ. സാനു ഇടതുപക്ഷത്തെ വിമർശിച്ചില്ല -പിണറായി വിജയൻ

കൊച്ചി: ഇടതുപക്ഷത്തെ കരിവാരിത്തേച്ച്‌ സ്വന്തം യശസ്സ് വിളക്കിയെടുക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നില്ല പ്രഫ. എം.കെ. സാനുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇടതുപക്ഷത്ത് നിന്നുകൊണ്ട് ഇടതുപക്ഷത്തെ ആക്രമിച്ചാൽ വലതുപക്ഷത്തിന്റെ കൈയടിയും സ്വീകാര്യതയും ഏറും. എന്നാൽ, എം.കെ. സാനു അതിന് ഒരിക്കലും മുതിർന്നില്ല.

പ്രഫ. എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ ‘സാനു സമ്മാനം 2026’ ഡോ. എം. ലീലാവതിക്ക്‌ സമർപ്പിക്കുകയായിരുന്നു പിണറായി. എം. ലീലാവതിയുടെ ജീവിതവും എഴുത്തും മനുഷ്യപക്ഷത്താണ്‌. ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ തനിക്ക്‌ ആഹാരം ഇറങ്ങുന്നില്ലെന്ന് പറഞ്ഞതിന് ലീലാവതിക്ക്‌ നേരെയുണ്ടായ സൈബർ ആക്രമണം ജീർണതയുടെ ആഴം വ്യക്തമാക്കുന്നുവെന്നും പിണറായി പറഞ്ഞു.

ലീലാവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത്‌ തൃക്കാക്കരയിലെ വീട്ടിലെത്തിയാണ്‌ പുരസ്‌കാരം സമ്മാനിച്ചത്‌. ലക്ഷം രൂപയും ഉണ്ണി കാനായി രൂപകൽപന ചെയ്‌ത ശിൽപവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അനുസ്‌മരണ സമ്മേളനവും പിണറായി ഉദ്‌ഘാടനം ചെയ്‌തു. യുവപ്രതിഭ പുരസ്‌കാരം ഡോ. വിനിൽ പോളിന് സമ്മാനിച്ചു. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്‌ എൻ.എസ് മാധവൻ അധ്യക്ഷതവഹിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ്‌, സംസ്ഥാന സെക്രട്ടറിയറ്റംഗം സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌. ശർമ, സി.എം ദിനേശ്‌മണി, എം. അനിൽകുമാർ, എഴുത്തുകാരി തനൂജ ഭട്ടതിരി, ഡോ. കെ.ജി പ‍ൗലോസ്‌, കെ.വി. തോമസ്‌ എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി എസ്‌. സതീഷ്‌ സ്വാഗതവും ജോൺ ഫെർണാണ്ടസ്‌ നന്ദിയും പറഞ്ഞു. പ്രമുഖ പത്രപ്രവർത്തകൻ ആർ. രാജഗോപാലും ഡോ. സുനിൽ പി ഇളയിടവുമായുള്ള സംവാദവും നടന്നു.

Tags:    
News Summary - യശസ്സ് നേടാൻ എം.കെ. സാനു ഇടതുപക്ഷത്തെ വിമർശിച്ചില്ല -പിണറായി വിജയൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.