അതിരപ്പിള്ളിയിലെ നിർമാണം; മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പുഴ സംരക്ഷണ സമിതി

തൃശൂർ:  അതിരപ്പിള്ളി പദ്ധതി- നിർമാണം തുടങ്ങിയെന്ന വൈദ്യുതി ബോർഡിെൻറ വാദം നിയമസഭയെയും കേന്ദ്രസര്‍ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമാണെന്ന്  ചാലക്കുടി പുഴ സംരക്ഷണ സമിതി. പാരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിച്ചിരിക്കെ അതിനു മുന്‍പ് നിർമാണം തുടങ്ങിയെന്നത് വ്യാജപ്രചാരണമാണ്. പദ്ധതി നിർമാണത്തിനാവശ്യമായ നടപടികളൊന്നും സ്വീകരിക്കാതെ  വൈദ്യുതി വിതരണത്തിനുള്ള ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കണ്ണംകുഴിയില്‍ വൈദ്യുതി ബോര്‍ഡിെൻറ കൈവശമുള്ള ഭൂമിയില്‍ സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. തറ പണിയാനുള്ള അസ്ഥിവാരം പോലുമെടുക്കുന്നതിനു മുമ്പ് മേല്‍ക്കൂര പണിതുവെന്നവകാശപ്പെടുന്നതു പോലെ അപഹാസ്യമാണിത്. 

വൈദ്യുതിബോര്‍ഡ് കമ്പനിയായതോടെ ഉൽപാദനവും വിതരണവും വ്യത്യസ്ത യൂണിറ്റുകളിലായതിനാൽ തന്നെ ഒരു നിർമാണ പദ്ധതിക്കായി വിതരണയൂണിറ്റിെൻറ കീഴില്‍ വരുന്ന പ്രവൃത്തി നടത്തിയിട്ട് ഫലമില്ലെന്നും സമിതി വാർത്താകുറിപ്പിൽ പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആയിട്ടില്ല. വനഭൂമി കൈമാറിക്കിട്ടുന്നതിനുള്ള ഒരു നടപടിയുമായില്ല. 2008 മുതല്‍ തന്നെ പദ്ധതിക്ക് സാങ്കേതിക-സാമ്പത്തിക അനുമതി ഇല്ല. വനാവകാശ നിയമപ്രകാരം ആദിവാസികളുടെ ഊരുകൂട്ടത്തിെൻറ അനുമതി പദ്ധതിക്കില്ല. പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. വാസ്തവം ഇതായിരിക്കെ വൈദ്യുതി മന്ത്രിയും വകുപ്പു മേലധികാരികളും വ്യാജം പ്രചരിപ്പിക്കുകയാണെന്ന്  ചാലക്കുടി പുഴ സംരക്ഷണസമിതി ഭാരവാഹികളായ എം. മോഹൻദാസും എസ്.പി രവിയും വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.

അതിശക്തമായ ജനകീയ എതിർപ്പുകളെ അവഗണിച്ച് പദ്ധതി നടപ്പാക്കാനാവില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പദ്ധതി നിർമാണം തുടങ്ങിയെന്ന വൈദ്യുതിബോര്‍ഡിെൻറ അവകാശവാദങ്ങള്‍ തള്ളിക്കളയുന്നതിനോടൊപ്പം നിലവില്‍ അപ്രസക്തമായ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മാണത്തിന് ആരാണ് അനുമതി നല്‍കിയത് എന്ന് പരിശോധിക്കുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു.
 

Tags:    
News Summary - Athirapally power project Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.