മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വനിത സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കാലം മാറി വരികയാണ്. വനിതകളെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി കമ്മിറ്റി ചേർന്നുവേണം തീരുമാനിക്കാൻ. എന്നാൽ, ആരുടെയും കാര്യത്തിൽ ഇതുവരെ ചർച്ച ആരംഭിച്ചിട്ടില്ല. ഹരിത സംസ്ഥാന അധ്യക്ഷയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റുമായ അഡ്വ. ഫാത്തിമ തെഹ്‌ലിയ ഇത്തവണ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കെ.പി.എ മജീദ്.
യു.ഡി.എഫിൽ മുഖ്യമന്ത്രി ആരാകുമെന്നത് ഹൈകമാൻഡാണ് തീരുമാനിക്കുക. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് സദുദ്ദേശത്തോടെയാണ് ഹൈകമാൻഡ് തീരുമാനങ്ങൾ എടുക്കുന്നത്. അവ ഒറ്റക്കെട്ടായി യു.ഡി.എഫ് അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഏതെല്ലാം പാർട്ടിയുമായാണ് നീക്കുപോക്ക് വേണ്ടതെന്ന് യു.ഡി.എഫ് തീരുമാനിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നീക്കുപോക്കുകൊണ്ട് മുസ്ലിം ലീഗിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല. താൻ മത്സരിക്കുന്ന കാര്യവും കമ്മിറ്റി യോഗം ചേർന്ന് മാത്രമേ പറയാനാവുകയുള്ളൂവെന്നും കെ.പി.എ മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.