'അവൾ മകളാണെന്ന് പറയാന്‍ നാണക്കേട്'; നെടുമങ്ങാട് ഒന്നരവയസുകാരന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതി അഖിലയുടെ അമ്മ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്‍റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതി അഖിലയുടെ അമ്മ. രണ്ടാനച്ഛന്‍ അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും അയാളെ കാണുമ്പോൾ കുഞ്ഞ് കരയുമായിരുന്നുവെന്നും അഖിലയുടെ അമ്മ റീന അറിയിച്ചു. കുഞ്ഞിനെ തങ്ങളെ ഏൽപ്പിക്കാന്‍ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും അവർ തയാറായിരുന്നില്ല. അഖില മകളാണെന്ന് പറയാന്‍ പോലും നാണക്കേടാണെന്നും അവർ പറഞ്ഞു. വാർത്തയിലൂടെയാണ് മരണം അറിഞ്ഞതെന്ന് കുഞ്ഞിന്‍റെ പിതാവായ അഖിലിന്‍റെ അമ്മ അറിയിച്ചു. കുട്ടിയെ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇനി എന്തിന് തങ്ങൾ ജീവിക്കണമെന്നും അവർ പറഞ്ഞു. അതേ സമയം പ്രതി അഷ്കറിനെ കുഞ്ഞുമായി താമസിച്ചിരുന്ന വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. പിന്നാലെ രോഷാകുലരായ നാട്ടുകാർ അഷ്കറിനെ കയ്യേറ്റം ചെയ്തു. സ്ഥലത്ത് വന്‍ ജനരോഷം ഉയർന്നിരുന്നു.

ശനിയാഴ്ചയാണ് രണ്ടാനച്ഛന്‍റെ മർദനത്തിന്‍റെ കുഞ്ഞ് മരണപ്പെട്ടത്. ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചക്ക് അഷ്കർ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോൾ മരിച്ചു.ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ക്ഷതമേറ്റ പാടും ഉണ്ടായിരുന്നു. കാൽപാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.

കുഞ്ഞിന്റെ അമ്മ അഖില ഏതാനും നാളുകളായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. ഈ സമയം കുഞ്ഞും അഷ്കറും മാത്രമാണ് പനവൂരിലെ വാടക വീട്ടിലുണ്ടായിരുന്നത്. ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരം ശാരീരിക പീഡനത്തിന് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകളും ചതവുകളും ഒടിവുകളും നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു. അതെല്ലാം ഉരുണ്ടുവീണും തീയിൽ കളിച്ചുമൊക്കെ സംഭവിക്കുന്നതാണ് എന്നാണ് അഷ്കർ അഖിലയോടും കുഞ്ഞിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.

വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പൊലീസിനെ സമീപിച്ചു. അഷ്കറിനെയും അഖിലയേയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് കരഞ്ഞ് നിർബന്ധം പിടിച്ച കുഞ്ഞിന്റെ തലക്കു പിന്നിൽ അഷ്കർ ശക്തിയായി അടിക്കുകയും അടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കുഴഞ്ഞുവീണ കുഞ്ഞിനെ എടുത്ത് കട്ടിലിൽ കിടത്തി. ഇതിനിടയിൽ കുഞ്ഞ് ഛർദ്ദിക്കുകയും ചെയ്തു. ഛർദ്ദിക്കുന്നതിന്റെ ശബ്ദം കേട്ട് പരിസരവാസികളിൽ ചിലർ വീട്ടിലെത്തി. ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അവരുടെ നിർബന്ധപ്രകാരമാണ് ആംബുലൻസ് വിളിച്ച് അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.

Tags:    
News Summary - Ashamed to call her my daughter": Accused Akhila's mother reacts to the murder of the one-and-a-half-year-old in Nedumangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.