ആറന്മുള ഉത്രട്ടാതി ജലമേളയിലെ ബി ബാച്ച് ഫൈനലിൽ കോറ്റാത്തൂർ കൈതകോടി പള്ളിയോടം ഒന്നാമതെത്തുന്നു
പത്തനംതിട്ട: ആറൻമുള ഉത്രട്ടാതി ജലമേളയിൽ മേലുകര പള്ളിയോടവും കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കൾ. വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിങ്ങിലൂടെയാണ് എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കൈതകോടിയും ഒന്നാം സ്ഥാനത്തെത്തി മന്നം ട്രോഫിക്ക് അർഹമായത്.
പമ്പാ നദിയുടെ ഇരു കരകളിലും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന മത്സരത്തിന്‍റെ എ ബാച്ച് ഫൈനലിൽ കോയിപ്രം രണ്ടാമതും ഇടശ്ശേരിമല കിഴക്ക് മൂന്നാമതുമെത്തി. ബി ബാച്ചിൽ വന്മഴിക്കാണ് രണ്ടാം സ്ഥാനം. തോട്ടപ്പുഴശ്ശേരി മൂന്നാമതെത്തി. ഏറ്റവും നന്നായി പാടി തുഴഞ്ഞ ബി ബാച്ചിലെ ചെന്നിത്തല പള്ളിയോടം ആർ. ശങ്കർ സുവർണ ട്രോഫിക്ക് അർഹത നേടി. കോറ്റാത്തുർ പള്ളിയോടത്തിന്‍റേത് ഹാട്രിക് വിജയമാണ്.
എ ബാച്ചിൽ മേലുകര തന്നെയായിരുന്നു കഴിഞ്ഞ തവണയും ജേതാക്കൾ. രണ്ട് ബാച്ചുകളിലുമായി 51 പള്ളിയോടങ്ങൾ പങ്കെടുത്ത ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യാതിഥിയായി. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലസേചന മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, അബിൻ വർക്കി എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.