ഏപ്രില്‍ മുതല്‍ പുതിയ റേഷന്‍കാര്‍ഡിലൂടെ  ധാന്യവിതരണം നടത്തും –മന്ത്രി പി. തിലോത്തമന്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ പുതിയ റേഷന്‍കാര്‍ഡ് മുഖാന്തരം ധാന്യവിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. വ്യാഴാഴ്ച ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ റേഷന്‍കാര്‍ഡ് വിതരണം മാര്‍ച്ചില്‍തന്നെ പൂര്‍ത്തീകരിക്കുന്നതിന്‍െറ നടപടി അന്തിമഘട്ടത്തിലാണ്. ദേശീയ ഭക്ഷ്യഭദ്രത നിയമം അനുശാസിക്കുംവിധം മുന്‍ഗണന വിഭാഗങ്ങളുടെ അന്തിമപട്ടിക തയാറാക്കുന്നത് പൂര്‍ത്തിയായിവരുന്നു. മുന്‍ഗണന കരട് പട്ടികയുടെ ആക്ഷേപങ്ങളും അവകാശവാദങ്ങളും പരിഗണിച്ച് ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന് (എന്‍.ഐ.സി) പട്ടിക കൈമാറി. ഇനി എന്‍.ഐ.സിയുടെ നേതൃത്വത്തില്‍ കരട് പട്ടികയില്‍ വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ പുതിയ റാങ്കിങ് നിശ്ചയിക്കും. 

തുടര്‍ന്ന് മുന്‍ഗണനപട്ടിക താലൂക്കുകളില്‍ എത്തിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് തലത്തില്‍ അച്ചടിച്ച് ഫെബ്രുവരി 10ന് മുമ്പ് ഗ്രാമസഭകള്‍ക്ക് കൈമാറണം. 10 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഗ്രാമസഭയുടെ അംഗീകാരം വാങ്ങണം. ഇതിനായി വിശേഷാല്‍ ഗ്രാമസഭ ചേരുന്നതിന് കലക്ടര്‍മാര്‍ക്കും തദ്ദേശ സ്വയംഭരണവകുപ്പിനും നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. 

പ്രസിദ്ധീകരിച്ച അന്തിമപട്ടികയില്‍ വീണ്ടും അനര്‍ഹര്‍ ഉള്‍പ്പെട്ടാല്‍ ആ വിവരം ചൂണ്ടിക്കാണിച്ച് അവരെ ഒഴിവാക്കാനുള്ള അധികാരം ഗ്രാമസഭക്കുണ്ട്. ഇതിനിടയില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ മുഖാന്തരം പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കാന്‍ പ്രത്യേക പരിശോധന നടത്തുകയും ചെയ്യും. അപ്രകാരം ലഭിക്കുന്ന അനര്‍ഹരുടെ പേര് സിവില്‍ സപൈ്ളസ് വകുപ്പ് പ്രത്യേകം ഹിയറിങ് നടത്തി ഒഴിവാക്കേണ്ടവരെ ഒഴിവാക്കും. അത്തരക്കാരുടെ റേഷന്‍കാര്‍ഡ് താല്‍ക്കാലികമായി തടഞ്ഞുവെക്കും. മാര്‍ച്ച് 15ന് മുമ്പായി കൊല്ലം ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തീകരിക്കും. ബാക്കിയുള്ള ജില്ലകളില്‍ ഏപ്രില്‍ മൂന്നുമുതല്‍ പുതിയ റേഷന്‍കാര്‍ഡ് മുഖാന്തരം ധാന്യവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - from april new ration cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.