ആലപ്പുഴ: നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ അഞ്ച് പൊലീസുകാരുടെ മുൻകൂർ ജാമ്യഹരജികളിൽ ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ബുധനാഴ്ച വിശദ വാദം കേൾക്കും. ചെവ്വാഴ്ച ജാമ്യഹരജികൾ പരിഗണിച്ചെങ്കിലും ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ ഹരജികളിൽ വിശദമായ ആക്ഷേപം ഫയൽ ചെയ്യണമെന്ന വാദിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഇതോടെ പ്രതികളായ ഗൺമാൻമാരായ അനിൽകുമാർ, സന്ദീപ്, വാഹനത്തിന് അകമ്പടി സേവിച്ച പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഒന്നിച്ച് പരിഗണിക്കും.
കോടതി കേസ് പരിഗണിച്ചപ്പോൾ എസ്.ഐ.ടി അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ള അരുൺ, വിപിൻ, ഷൈജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷക്കൊപ്പം ആദ്യ കേസിൽ ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ അപേക്ഷയും പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികൾക്കെതിരെ കൂടുതൽ ആക്ഷേപങ്ങൾ ഉന്നയിക്കാൻ വിശദമായ വാദം കേൾക്കണമെന്ന വാദിഭാഗം ആവശ്യം കോടതി അംഗീകരിച്ചു. മുൻ ജാമ്യഹരജികൾ തീരുമാനമാകുംവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി. ശിവദാസ് അപേക്ഷിച്ചെങ്കിലും കുറ്റംതെളിഞ്ഞ കേസിൽ അറസ്റ്റ് തടയാനുള്ള അധികാരം ജില്ല സെഷൻസ് കോടതിക്കില്ലെന്നും ഹൈകോടതിക്കാണെന്നും കോടതി വ്യക്തമാക്കി.
പ്രതികൾ ഒളിവിലല്ലെന്നും ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ ഒന്നും രണ്ടും പ്രതികൾ എത്തിയെങ്കിലും എസ്.ഐ.ടി വധശ്രമം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തിയതിനാലാണ് മടങ്ങിയതെന്നും പ്രതിഭാഗം പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും മർദനമേറ്റ എ.ഡി. തോമസ് എം.എൽ.എക്കും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനും കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നുമുള്ള വാദിഭാഗം ആവശ്യംകൂടി പരിഗണിച്ചാണ് വിശദവാദം കേൾക്കുന്നത്.
മൂന്നുമുതൽ അഞ്ചുവരെ പ്രതികളുടെ ജാമ്യഹരജികളിൽ ഫയൽ ചെയ്ത ആക്ഷേപത്തിനൊപ്പം നാല് തൽസമയ വിഡിയോ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും 27 ഫോട്ടോകളും കോടതിക്ക് കൈമാറി. അതേസമയം, ഒളിവിലായ ഗൺമാൻമാരടക്കം അഞ്ച് പൊലീസുകാരെ കണ്ടെത്താൻ എസ്.ഐ.ടി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കി. ജില്ല കോടതി ജാമ്യം നിഷേധിച്ചാൽ ഹൈകോടതിയെ സമീപിക്കുകയോ കീഴടങ്ങുകയോ ചെയ്യുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.