പാലക്കാട്: നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ് സി. വത്സനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി അതിജീവിത. ഷാഫി പറമ്പിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയെന്നാണ് അതിജീവിതയുടെ ആരോപണം.
തന്റെ മുന്നിൽ വച്ച് പ്രശോഭ്, ഷാഫി പറമ്പിലിന് വീഡിയോ കോൾ ചെയ്തു. തന്നെ ഷാഫി കണ്ടു, താനും ഷാഫിയെ കണ്ടുവെന്നും യുവതി പറഞ്ഞു. ജോലി വാഗ്ധാനം ചെയ്താണ് പീഡിപ്പിച്ചത്. പ്രശോഭിന്റെ അച്ഛനാണ് ആദ്യം മോശമായി പെരുമാറിയത്. കയ്യിലുള്ള തെളിവുകൾ പൊലീസിന് കൈമാറിയെന്നും അതിജീവിത പറഞ്ഞു.പരാതി കൊടുത്തതിനുശേഷം ഫോൺ ഓഫാക്കി. അതുകൊണ്ട് ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. തനിക്ക് അച്ഛനും അമ്മയുമില്ല, എന്തെങ്കിലും പറ്റിയാൽ പോലും ചോദിക്കാൻ ആരും വരില്ലല്ലോയെന്നും ഇപ്പോഴും പേടിയാണെന്നും അതിജീവിത പറഞ്ഞു. യുവതിയിൽ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും.
പാലക്കാട് നഗരസഭ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്.ആരോപണം ഉയർന്നതിനു പിന്നാലെ പ്രശോഭ് സി. വത്സനെ കോൺഗ്രസ് പുറത്താക്കി. കെ.പി.സി.സി നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് നടപടി. ധാർമികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.തങ്കപ്പൻ പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് ദലിത് യുവതിയുടെ പരാതി. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറിൽ വെച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന് യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.