പ്രതീകാത്മക ചിത്രം

ആകാശം കലുഷിതം; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന

കൊണ്ടോട്ടി: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെ തുടർന്ന് വിവിധ രാഷ്ട്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. ഇരട്ടിയിലധികമാണ് മിക്ക വിമാന കമ്പനികളും ഇപ്പോൾ ഈടാക്കുന്നത്. ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്നതിനാല്‍ പ്രത്യേക അനുമതിയോടെ ഏതാനും സർവിസുകള്‍ മാത്രമാണ് മിക്ക കമ്പനികളും ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്. ഇത്തരം സർവിസുകള്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ നിരക്ക് വര്‍ധന.

കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ പോലുള്ള രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള സർവിസുകള്‍ക്കാണ് ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ധിച്ചത്. നേരത്തെ 10000 മുതല്‍ 15000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റുകള്‍ക്ക് 25000 മുതല്‍ 30000 രൂപ വരെയാണ് നിലവില്‍ നല്‍കേണ്ടത്. ആക്രമണം രൂക്ഷമായ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്കും വലിയ തോതിൽ വര്‍ധിച്ചിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചുവരുന്നവരുടെ തിരക്കും വിമാന സർവിസുകള്‍ നടത്തുന്നതിന് നിലവിലെ സാഹചര്യത്തിലുള്ള ഭാരിച്ച ചെലവുമാണ് നിരക്കുയര്‍ത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ടിക്കറ്റ് നിരക്ക് വർധന ഉംറ തീര്‍ഥാടകരെയും വെട്ടിലാക്കി. നേരത്തെ ഉംറക്ക് പോയവര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര തരപ്പെടാത്തതിനാല്‍

ദിവസങ്ങളോളം കാത്തിരുന്ന് ലഭ്യമായ വിമാനങ്ങളെ ആശ്രയിച്ച് നട്ടിലെത്തേണ്ട അവസ്ഥയാണ്. ഇങ്ങനെയെടുക്കുന്ന ടിക്കറ്റുകള്‍ക്ക് അധിക തുക നല്‍കേണ്ടിവരുന്നതിനാല്‍ നേരത്തെ നിശ്ചയിച്ച പാക്കേജിനേക്കാള്‍ 10000 രൂപ മുതല്‍ 20000 രൂപ വരെ ഓരോ തീര്‍ഥാടകര്‍ക്കും അധികം നല്‍കേണ്ടി വരുന്നുണ്ട്. വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികള്‍ക്കും നിരക്ക് വര്‍ധന പ്രഹരമാവുകയാണ്. അവധിക്കാലം മുന്‍നിര്‍ത്തി ഏപ്രില്‍, മെയ് മാസങ്ങളില്‍ തിരക്കേറുന്നതിനാല്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തുന്നത് പതിവാണ്. എന്നാല്‍, നിലവിലെ വര്‍ധനവിന് ആധാരം ഗള്‍ഫ് മേഖലയില്‍ തുടരുന്ന സംഘര്‍ഷമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Tags:    
News Summary - Airline ticket prices hiked due to Israel Iran War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.