കൊച്ചി: ചോറ്റാനിക്കരയിലേ പോക്സോ അതിജീവിതയുടെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ 120 ഓളം പേജുള്ള കുറ്റപത്രമാണ് പൊലീസ് നൽകിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തായിരുന്ന അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ജനുവരി 26 നാണ് പോക്സോ അതിജീവിതയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷോൾ എന്നിവ തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും നിർണായകമെന്ന് പൊലീസ് വ്യക്തമാക്കി.
കൊടും ക്രൂരതയ്‍ക്കൊടുവിൽ 'പോയി ചത്തോ' എന്ന് അനൂപ് ആക്രോശിച്ചതോടെയാണ് ചോറ്റാനിക്കരയിലെ പെൺകുട്ടി ഷാളിൽ തൂങ്ങിയത്. ഇതും പെൺകുട്ടിയെ ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒരു പകൽ മുഴുവൻ വൈദ്യ സഹായം നിഷേധിച്ചതും ജീവൻ അപകടത്തിലാക്കി.
യുവാവിന്‍റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മറ്റൊരാളുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയത്തിലായിരുന്നു യുവാവിന്‍റെ മർദനം. പോക്സോ കേസ് അതിജീവിതയാണ് 19കാരിയായ പെൺകുട്ടി. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇൻസ്റ്റഗ്രാം വഴിയാണ് അനൂപ് പെൺകുട്ടിയുമായി പരിചയത്തിലായത്. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് കുറ്റപ്പത്രത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.