മലപ്പുറം: സംസ്ഥാന മുൻ വഖഫ് ബോർഡ് ചെയർമാനും പി.എസ്.സി ചെയർമാനുമായിരുന്ന അഡ്വ. എം.കെ. സക്കീർ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കും. ഇതിനു മുന്നോടിയായി എം.കെ. സക്കീർ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻസ്ഥാനം രാജിവെച്ചു. പുതിയ ചെയർമാനായി കെ.എസ്. ഹംസയെ നിയമിച്ച് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച വൈകീട്ടോടെ ഉത്തരവ് പുറപ്പെടുവിച്ചു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു.
ഇടതു സഹയാത്രികനായ കെ.എസ്. ഹംസ സമസ്ത ഇ.കെ. വിഭാഗത്തിന്റെ വിശ്വസ്തനാണ്. പുതിയ വഖഫ് നിയമഭേദഗതി നിയമത്തിലെ നിബന്ധനകൾ പാലിച്ച് ഫെബ്രുവരി നാലിനായിരുന്നു വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ വഖഫ് ബോർഡ് ചെയർമാനായിരുന്ന എം.കെ. സക്കീറിന് രണ്ടാമതും ചെയർമാനായി നിയമിക്കുകയായിരുന്നു.
പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിപ്രഖ്യാപനം അടുത്തദിവസം നടക്കാനിരിക്കെയാണ് സക്കീർ വെള്ളിയാഴ്ച രാജിവെച്ചത്. 37 ദിവസമാണ് രണ്ടാമത് ചെയർമാൻ സ്ഥാനത്ത് ഇദ്ദേഹം ഇരുന്നത്.
പാലോളി മുഹമ്മദ്കുട്ടി, പി. ശ്രീരാമകൃഷ്ണനും പി. നന്ദകുമാറും തുടങ്ങിയവരാണ് മുൻ കാലങ്ങളിൽ പൊന്നാനിയിലെ ഇടതു കോട്ട കാത്തിരുന്നത്. ഇത്തവണ യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി വരുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.