തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേ മാതരം മുഴുവനായി ആലപിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വന്ദേ മാതരം പൂർണരൂപത്തിൽ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന് മന്ത്രി പറഞ്ഞു.
‘കേന്ദ്ര സർക്കാർ നിർദേശങ്ങളാണ് സാധാരണ നിലയിൽ ചീഫ് സെക്രട്ടറി സർക്കുലറായി നൽകുന്നത്. പക്ഷേ കേരളത്തിൽ ഒരു കാര്യം വ്യക്തമാണ്, ഞങ്ങൾ മുമ്പ് പാടിയിരുന്ന രണ്ടു ഖണ്ഡിക മാത്രമേ പാടുകയുള്ളു. സർക്കാറിന്‍റെ ഏത് പരിപാടിയിലും വന്ദേ മാതരത്തിന്‍റെ ആദ്യത്തെ രണ്ടു ഖണ്ഡിക മാത്രമാണ് പാടിയത്, അതുമാത്രമേ ഞങ്ങൾ പാടുകയുള്ളു’ -മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ ഔദ്യോഗികമായി നിർദേശിച്ച് ചീഫ് സെക്രട്ടറി കത്തയച്ചത് വിവാദമായിരുന്നു.
വന്ദേമാതരം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തും നിർദേശം നൽകിയത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണിത്. ഇതോടെ, പി.എം ശ്രീക്കു പിന്നാലെ, ബി.ജെ.പി സർക്കാറിനോടുള്ള വിധേയത്വത്തിൽ സംസ്ഥാന സർക്കാർ അടുത്ത പടി കൂടി കടന്നിരിക്കുകയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുവന്നു. അതേസമയം, ഇത് സർക്കാർ നിർദേശമല്ലെന്നും രാജ്ഭവനിൽ നിന്നുള്ള നിർദേശം കൈമാറുക മാത്രമാണ് ഗവർണർ ചെയ്തതെന്നും പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. ‘ഈ നിർദേശം രാജ്ഭവനിൽ നിന്നാണ് വന്നത്. ചീഫ് സെക്രട്ടറി ഇത് കൈമാറുക മാത്രമാണ് ചെയ്തത്. വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ കർശന നിർദേശങ്ങൾ നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടില്ല ’’ -മന്ത്രി പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ നൽകിയ വിശദീകരണം. ഞായർ മുതൽ 17 വരെ നീളുന്ന ‘ഹർ ഘർ തിരംഗ’ കാമ്പയിനിന്റെ ഭാഗമായ എല്ലാ പൊതുചടങ്ങുകളിലും വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കാനാണ് നിർദേശം. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വർഷമെന്ന ചരിത്രപരമായ പ്രാധാന്യംകൂടി കണക്കിലെടുത്താണ് കേന്ദ്രസർക്കാറിന്‍റെ നിർദേശം. വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമായി മാറുമെന്നും അതിനാൽ നിയമപരമായ ഗൗരവത്തോടെയാണ് ഇത് നടപ്പാക്കേണ്ടതെന്നും ചീഫ് സെക്രട്ടറി കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.