തിരുവനന്തപുരം: വരുമാനം മുട്ടിച്ചും പുതിയ ട്രെയിനുകൾക്കും സർവിസ് നീട്ടലുകൾക്കുമുള്ള വഴിയടച്ചും കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് മേലുള്ള കനത്ത പ്രഹരമായി പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ. പാലക്കാട് റെയില്‍വേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖല മൈസുരു ഡിവിഷനിലേക്ക് മാറ്റാനാണ് കഴിഞ്ഞദിവസം റെയിൽവേ ബോർഡ് തീരുമാനിച്ചത്.
മുമ്പ് നടന്ന സേലം ഡിവിഷൻ വിഭജനവും കഞ്ചിക്കോട് കോച്ച് ഫാക്ടറി പൂട്ടിവെച്ചതും സൃഷ്ടിച്ച ആഘാതങ്ങൾക്ക് പിന്നാലെ മംഗളൂരു മേഖലയുടെ ഏകപക്ഷീയ അടർത്തിമാറ്റൽ വടക്കൻ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കും.
പാലക്കാട് ഡിവിഷന്റെ പ്രധാന ട്രെയിനുകളിൽ പലതും യാത്ര ആരംഭിക്കുന്നത് മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ്. ഈ സ്റ്റേഷൻ നഷ്ടമാകുന്നത് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനെ കാര്യമായി ബാധിക്കും. മംഗളൂരു മേഖല മൈസൂരു ഡിവിഷന്റെ കീഴിലാകുന്നതോടെ കേരളത്തിലെ ട്രെയിൻ ഗതാഗതവും പുതിയ സർവിസുകൾ ആരംഭിക്കുന്നതും തടസ്സങ്ങളിലേക്ക് വഴിമാറും. ഇതുവരെ ദക്ഷിണ റെയിൽവേയുടെ ഏകീകൃത നിയന്ത്രണത്തിലായിരുന്ന ട്രെയിൻ സർവിസുകൾ ഇനിമുതൽ രണ്ടു വ്യത്യസ്ത സോണുകൾ (ദക്ഷിണ റെയിൽവേ, ദക്ഷിണ-പശ്ചിമ റെയിൽവേ) തമ്മിലെ ഏകോപനത്തിലൂടെ മാത്രമേ സാധ്യമാകൂ. കണ്ണൂരിലേക്കോ കാസർകോട്ടേക്കോ ഓടിയെത്തുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടണമെന്ന ആവശ്യത്തിന് ഇതുവരെ ദക്ഷിണ റെയിൽവേയുടെ തീരുമാനം മാത്രം മതിയായിരുന്നു. ഇനിമുതൽ ഇത്തരം തീരുമാനങ്ങൾക്ക് മൈസൂരു ഡിവിഷന്റെയും ദക്ഷിണ-പശ്ചിമ സോണിന്റെയും പൂർണമായ അനുമതി വേണ്ടിവരും. അന്തർ മേഖല സങ്കീർണതകൾ കാരണം കേരളത്തിൽനിന്നുള്ള സർവിസുകൾ മംഗലാപുരത്തേക്ക് ദീർഘിപ്പിക്കുന്നത് പ്രായോഗികമായി കൂടുതൽ കഠിനമാകും.
കേരളത്തിലേക്ക് സർവിസ് നടത്തുന്ന മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് അടക്കം പ്രധാന ട്രെയിനുകളുടെ പ്ലാറ്റ്‌ഫോം ടേൺ എറൗണ്ട്, കോച്ച് പാർക്കിങ്, അറ്റകുറ്റപ്പണികൾ എന്നിവ നിലവിൽ മംഗളൂരു സെൻട്രൽ സ്റ്റേഷനിലെ പിറ്റ്‌ലൈനുകളിലാണ് നടത്തുന്നത്. മംഗളൂരു സെൻട്രലിലെ പരിമിതമായ ടെർമിനൽ ശേഷി, മൈസൂരു ഡിവിഷൻ തങ്ങളുടെ മേഖലയിലെ (ബംഗളൂരു, ഹാസൻ, ഹുബ്ബള്ളി മേഖലകൾ) ട്രെയിനുകൾക്ക് മുൻഗണന നൽകാൻ ഉപയോഗിച്ചേക്കാം. ഇതിന്റെ ഫലമായി കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ മെയിന്റനൻസ് സ്ലോട്ടുകൾ വെട്ടിച്ചുരുക്കപ്പെടാനോ അല്ലെങ്കിൽ അവയുടെ സമയം പുനഃക്രമീകരിക്കപ്പെടാനോ ഇടയാകും.
കൂടാതെ, മലബാർ മേഖലയിലെ യാത്രക്കാർക്ക് ആശ്രയമായിരുന്ന അടിയന്തര യാത്രക്കാരുടെ ക്വാട്ട അനുവദിക്കാനുള്ള അധികാരം പാലക്കാട് ഡിവിഷനൽ അധികാരികൾക്കായിരുന്നു. എന്നാൽ, മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്വാട്ട നിയന്ത്രണം മൈസൂരുവിലെ ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാകുന്നതോടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്ക് നടപടിക്രമങ്ങൾ ദുഷ്കരമാകും.
പാലക്കാട് ഡിവിഷന്റെ വെട്ടിമുറിക്കൽ പെട്ടെന്നുണ്ടായ ഒന്നല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിന്റെ റെയിൽവേ വികസനത്തിലുള്ള കേന്ദ്രാവഗണനയുടെ തുടർച്ചയാണ്. 2007 നവംബറിൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപവത്കരിച്ചതാണ് കേരളത്തിന് ഏൽക്കേണ്ടിവന്ന ആദ്യത്തെ കനത്ത പ്രഹരം.
അന്ന് പാലക്കാട് ഡിവിഷന് കീഴിലുണ്ടായിരുന്ന കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, ഊട്ടി തുടങ്ങിയ ഉയർന്ന വരുമാനമുള്ള വ്യവസായിക പാതകളും 623 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയും നഷ്ടമായി. അതിലൂടെ പ്രതിവർഷം 200 കോടിയിലധികം രൂപയുടെ വരുമാന ചോർച്ചയാണ് സംഭവിച്ചത്. പിന്നാലെ തറക്കല്ലിട്ട, കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചു. ഒടുവിൽ ഡിവിഷൻ മുറിക്കലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.