നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുള്ളത്. സണ്ണി ലിയോൺ ആണ് ഒന്നാം പ്രതി. ഭർത്താവ് ഡാനിയൽ വെബറും ഇവരുടെ മാനേജർ സണ്ണി രജനിയും മറ്റ് പ്രതികൾ. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ചുവെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി.

വഞ്ചനാക്കേസിൽ സണ്ണി ലിയോണിന്‍റെ അറസ്റ്റ് ഹൈകോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സണ്ണി ലിയോൺ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. അതേ സമയം, ക്രൈബ്രാഞ്ചിന് സണ്ണി ലിയോണിനെ വീണ്ടും ചോദ്യംചെയ്യാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.

സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക. ഇതേ കേസിൽ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യൽ.

കൊച്ചിയിൽ വിവിധ ഉൽഘാടന ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ തന്‍റെ കയ്യിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി. കഴിഞ്ഞ 2016 മുതലാണ് കൊച്ചിയിലെ വിവിധ വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോൺ തട്ടിയെടുത്തതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം പൂവാറിൽ എത്തിയാണ് സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തത്‌. ഷൂട്ടിങ് ആവശ്യത്തിനാണ് താരം പൂവാറിൽ എത്തിയത്. പണം വാങ്ങിയെന്ന കാര്യം നടി സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാഞ്ഞതെന്നും ഇനിയും പങ്കെടുക്കാൻ തയാറാണെന്നും താരം വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.