പയ്യോളി : കൊയിലാണ്ടി - വടകര ദേശീയപാതയിൽ നന്തിബസാർ മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അമ്പതോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം നടന്നത്. കണ്ണൂർ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന 'മേരിമാത' ലിമിറ്റഡ് സ്റ്റോപ്പ് ബസും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന 'സെക്കുലർ ' ബസുമാണ് കൂട്ടിയിടിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ലോറിയെ മറികടക്കുന്നതിനിടയിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് വന്ന ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിൽ നിന്നും വ്യക്തമാവുന്നുണ്ട്.
കുട്ടികളടക്കം പരിക്കേറ്റ അമ്പതോളം പേരെ കൊയിലാണ്ടിയിലെ ഗവ.താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനേയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു . അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.