കൊച്ചി: മഹാരാജാസ് കോളജിൽ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 16 പ്രതികൾക്കെതിരെ െപാലീസ് കുറ്റപത്രം സമർപ്പിച്ചു. ഒളിവിൽ കഴിയുന്ന ഏഴ് പേർക്കെതിരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒമ്പത് പേർക്കെതിരെയുമാണ് പൊലീസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുമ്പാകെ ആദ്യ കുറ്റപത്രം നൽകിയത്. കുറ്റകൃത്യവുമായി നേരിട്ട് ബന്ധപ്പെട്ടവരെ മാത്രമാണ് ആദ്യ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്.
അരൂക്കുറ്റി വടുതല നദ്വത്ത് നഗർ ജാവേദ് മൻസിലിൽ ജെ.െഎ. മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം. റജീബ് (25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ എന്ന നാച്ചു (24), ആരിഫിെൻറ സഹോദരൻ എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടിൽ വി.എൻ. ഷിഫാസ് (23), നെട്ടൂർ മസ്ജിദ് റോഡ് മേക്കാട്ട് വീട്ടിൽ സഹൽ (21), പള്ളുരുത്തി പൈപ്പ്ലൈൻ പുതുവീട്ടിൽ ജിസാൽ റസാഖ് (21), അരൂക്കുറ്റി തൃച്ചാറ്റുകുളം നമ്പിപുലത്ത് വീട്ടിൽ മുഹമ്മദ് ഷഹീം (31), പി.എച്ച്. സനീഷ്, ആലുവ ഉളിയന്നൂർ പാലിയത്ത് വീട്ടിൽ പി.എം. ഫായിസ് (20), നെട്ടൂർ കരിങ്കാമ്പാറ വീട്ടിൽ വാടകക്ക് താമസിക്കുന്ന തൻസീൽ (25), നെട്ടൂർ മേക്കാട്ട് വീട്ടിൽ സാനിദ് (26)എന്നിവരാണ് കുറ്റപത്രം നൽകപ്പെട്ട പ്രതികൾ.
നേരത്തേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അടക്കം 10 പേരെ ഇൗ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്കെതിരെ പിന്നീട് കുറ്റപത്രം നൽകുമെന്നാണ് സൂചന. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, അന്യായമായി സംഘം ചേരൽ, മാരകായുധങ്ങളുമായി സംഘം ചേരുക, അന്യായമായി തടഞ്ഞുവെക്കുക, ഭീഷണിപ്പെടുത്തുക, തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കുക, മാരകമായി മുറിവേൽപിക്കുക, മാരകായുധങ്ങളുമായി ആക്രമിച്ച് മുറിവേൽപിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് കമീഷണർ എസ്.ടി. സുരേഷ് കുമാർ കോടതിയിൽ നേരിെട്ടത്തിയാണ് കുറ്റപത്രം നൽകിയത്. കുറ്റപത്രം കോടതി സൂക്ഷ്മ പരിശോധനക്ക് ശേഷമേ ഫയലിൽ സ്വീകരിക്കൂ.
കുറ്റപത്രത്തിൽ ആക്രമണത്തിനിരയായ അർജുൻ കൃഷ്ണ, വിനീത്, രാഹുൽ എന്നിവരുൾപ്പെടെ 116 പേരെ സാക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ഉപയോഗിച്ച മൊബൈൽ ഫോണുകളും അടക്കമുള്ളവ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഏഴ് പ്രതികൾക്കെതിരെ അന്വേഷണസംഘം ദിവസങ്ങൾക്ക് മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഒന്നാം പ്രതി മഹാരാജാസ് വിദ്യാർഥി
കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് മഹാരാജാസ് കോളജിലെ അറബിക് സാഹിത്യം മൂന്നാംവർഷ വിദ്യാർഥി. ഇയാൾ കാമ്പസ് ഫ്രണ്ടിെൻറ മഹാരാജാസ് കോളജ് യൂനിറ്റ് പ്രസിഡൻറ് കൂടിയാണ്. രണ്ടാംപ്രതി ആരിഫ് ബിൻ സലീം കാമ്പസ് ഫ്രണ്ടിെൻറ ജില്ല സെക്രട്ടറിയാണ്.
മഹാരാജാസ് കോളജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വിദ്യാർഥി സംഘടനകൾ നടത്തിയ ഒരുക്കങ്ങൾക്കിടെയാണ് ആക്രമണത്തിനുള്ള ഗൂഢാലോചന നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവം നടന്ന ജൂലൈ ഒന്നിന് രാത്രി ബോധപൂർവം പ്രകോപനം സൃഷ്ടിച്ചാണ് കൊലയാളി സംഘം അക്രമം നടത്തിയതെന്നും ആരോപിക്കുന്നുണ്ട്.
അന്ന് രാവിലെ മുതൽ നെട്ടൂർ, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിൽ പ്രതികൾ സംഘടിച്ച് ഗൂഢാലോചന നടത്തി. എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാന ഗൂഢാലോചന നടന്നത്. ഇതിെൻറ ഭാഗമായി മഹാരാജാസ് കോളജിെൻറ പിൻവശത്തെ കവാടത്തിന് സമീപം എസ്.എഫ്.െഎ പ്രവർത്തകരെഴുതിയ ചുമരെഴുത്തുകൾ മായ്ച്ച് കാമ്പസ് ഫ്രണ്ടിെൻറ പേരിൽ ചുവരെഴുതി.
ഈ ചുവരെഴുത്തിന് മുകളിൽ അഭിമന്യുവിെൻറ നേതൃത്വത്തിൽ ‘വർഗീയത തുലയട്ടെ’ എന്ന് എഴുതി. തുടർന്ന് മുമ്പ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ മാരകായുധങ്ങളായ കത്തി, ഇടിക്കട്ട, മരവടി എന്നിവയുമായി എസ്.എഫ്.ഐ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.