അഭിമന്യു വധം; ആർ.എസ്.എസുകാരായ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കായംകുളം: കഴിഞ്ഞ വിഷുദിനത്തിൽ ക്ഷേത്ര വളപ്പിൽ എസ്.എഫ്.െഎ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആർ.എസ്.എസുകാരായ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിന്‍റെ മകൻ അഭിമന്യു (15) കൊല്ലപ്പെടുകയും സുഹൃത്തുക്കളായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർകുറ്റിയിൽ ആദർശ് (17) എന്നിവർക്ക് കുത്തേൽക്കുകയും ചെയ്ത കേസിലാണ് വള്ളികുന്നം പൊലീസ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ  90 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് നടപടികൾ പൂർത്തിയാക്കിയതിനാൽ വിചാരണ നടപടികൾ വേഗത്തിലാകും രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെട്ട കേസിൽ ഒന്നാം പ്രതി  കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത്ത് (21) അറസ്റ്റിലായതിന്‍റെ 85 ാം ദിവസം കുറ്റപത്രം സമർപ്പിക്കാനായത് പൊലീസിനും നേട്ടമായി. ഇയാളെ കൂടാതെ വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്ച്യുതൻ (21), ഇലിപ്പക്കുളം െഎശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷൻ പ്രസാദം വീട്ടിൽ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തിൽ ഉണ്ണികൃഷ്ണൻ (ഉണ്ണിക്കുട്ടൻ 24), തറയിൽ കുറ്റിയിൽ അരുൺ വരിക്കോലി (24) എന്നിവരാണ് പ്രതികൾ.

സംഭവശേഷം ഒളിവിൽ പോയ അരുൺ വരിക്കോലിയെ ഇതുവരെയും പിടിക്കാനായിട്ടില്ല. ഇയാളെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികളായ കണ്ണമ്പള്ളി പടീറ്റതിൽ അരുൺ, ആകാശ്, പ്രണവ് എന്നിവർക്ക് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. ഡി.വൈ.എഫ്.െഎക്കാരോട് ആർ.എസ്.എസ് അനുഭാവികൾക്കുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്ന് കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.കൊലപാതകം, കൊലപാതക ശ്രമം, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത 262 പേജുള്ള കുറ്റപത്രത്തിൽ 114 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സി.െഎ ഡി. മിഥുനാണ് കേസിെൻറ കൂടുതൽ ഭാഗവും അന്വേഷിച്ചത്. സ്റ്റേഷൻ ഹൗസ് ഒാഫീസറായ എം.എം. ഇഗ്നേഷ്യസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.