കോഴിക്കോട്: അയ്യപ്പ സംഗവും ന്യൂനപക്ഷ സംഗമവും പൊലീസ് മർദനങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണോ എന്ന ചോദ്യവുമായി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ. ന്യൂനപക്ഷ സംഗമം സർക്കാർ നടത്തുമ്പോൾ ആശങ്കകളുണ്ടെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സംഗമം സർക്കാർ നടത്തുമ്പോൾ ആശങ്കകളുണ്ട്. ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകളാരും ഇങ്ങനെയൊരു സംഗമം നടത്താൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി വാർത്തയൊന്നും ഇല്ല. ഇത്തരത്തിൽ രണ്ട് സംഗമങ്ങൾ നടത്തി ഇപ്പോഴത്തെ പൊലീസ് ലോക്കപ്പ് മർദനങ്ങളെക്കുറിച്ച് വാർത്തകൾ ധാരാളമായി വന്നുകൊണ്ടിരിക്കുമ്പോൾ അതിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റി സമുദായങ്ങളെ വിളിച്ചുചേർത്ത് സർക്കാർ അനുകൂലമായ സമീപനം ഉണ്ടാക്കാൻ വേണ്ടിയാണോ ഇതിന്‍റെ തന്ത്രമെന്ന് അറിയില്ല -അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
മതേര സർക്കാർ സമുദായം തിരിച്ച് സംഗമം നടത്തുന്നത് തന്നെ സംഗതമാണോ? മതേതര സർക്കാറിനെ സംബന്ധിച്ച് കേരളത്തിലെ മൊത്തം ജനങ്ങളും സമന്മാരാണ്. അവരെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് സർക്കാറിന്‍റെ മുന്നിലുള്ള കടമ. ചേരി തിരിച്ച് സംഗമങ്ങൾ നടത്തേണ്ട ആവശ്യമുണ്ടോ? സർക്കാർ ഈ വിഷയത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടട്ടെ, എന്നിട്ടേ അഭിപ്രായം പറയാനാകൂ -അബ്ദുസ്സമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
നേരത്തെ, സമസ്ത നേതാവ് സത്താർ പന്തലൂരും ന്യൂനപക്ഷ സംഗമത്തിനെതിരെ രംഗത്തുവന്നിരുന്നു. ന്യൂനപക്ഷക്കാരനും ഭൂരിപക്ഷക്കാരനും പിന്നാക്കക്കാരനും മുന്നാക്കക്കാരനും എല്ലാവരുമാണല്ലോ ഇടത് മുന്നണി സർക്കാറിനെ തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിച്ചത്. ആ സർക്കാർ ജനങ്ങളിലേക്ക് വരുമ്പോൾ ജാതിയും മതവും സമുദായവുമൊക്കെയായി വേറിട്ട് നിർത്തുന്നതെന്തിനാണ് എന്ന് സത്താർ പന്തലൂർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഒരു സർക്കാർ സമുദായങ്ങളെ തരം തിരിച്ച് അഭിസംബോധന ചെയ്യുന്നത് ആർക്കാണ് ഗുണം ചെയ്യുക? കേരളത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യം വെക്കുന്നവർക്ക് ഇത് വലിയ അവസരമല്ലേ നൽകുന്നത്? സംസ്ഥാനം ഭരിക്കുന്ന സർക്കാറിന് കേരളീയരെ ഒന്നിച്ച് അഭിമുഖീകരിച്ചു കൂടെ? മുസ്‌ലിം സമുദായ ശാക്തീകരണത്തിന് മാത്രമായി കർണാടക സർക്കാർ വഖ്ഫ് ബോർഡിന് 1000 കോടി രൂപ നീക്കിവെച്ചപ്പോൾ കേരളത്തിൽ അനുവദിച്ച തുക എത്രയായിരുന്നു? ബജറ്റിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി എത്ര തുക നീക്കിവെച്ചു? അതിൽ എത്ര ചെലവഴിച്ചു? ഇതെല്ലാം അക്കമിട്ട് നിരത്തുന്നതാകണം സർക്കാറിന്‍റെ ന്യൂനപക്ഷ സംഗമം. അതല്ല, ഓരോ സംഗമത്തിലും പ്രത്യേകം പ്രത്യേകം സുഖിപ്പിക്കലാണങ്കിൽ അത് തിരിച്ചറിയാൻ ബന്ധപ്പെട്ടവർക്ക് കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.