പറവൂര്‍ (കൊച്ചി): ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരം ഒടിഞ്ഞുവീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര പഞ്ഞിപ്പള്ള പാളയംപറമ്പില്‍ സിജീഷ് - രേഷ്മ ദമ്പതികളുടെ ഏക മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പറവൂര്‍ പുല്ലംകുളം റോഡില്‍ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിനുസമീപം കൈരളി തിയറ്ററിന് മുന്നിലായിരുന്നു അപകടം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുട്ടിയുടെ മുത്തച്ഛന്‍ കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരന്‍പറമ്പില്‍ പ്രദീപിന് (50) ഗുരുതര പരിക്കേറ്റു. പിന്നിലിരുന്ന ഭാര്യ രേഖക്കും (45) പരിക്കുണ്ട്. പ്രദീപിന് കഴുത്തിലും വയറിനും ഗുരുതര പരിക്കും തോളെല്ലിന് പൊട്ടലുമുണ്ട്. ഇരുവരെയും എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടുവള്ളി കൊടവക്കാട് അമ്മയുടെ വീട്ടിൽനിന്ന് അനുപം കൃഷ്ണയെ പുത്തന്‍വേലിക്കരയിലുള്ള സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊതു മരാമത്ത് റോഡിൽ നിന്നിരുന്ന വാകമരമാണ് ഒടിഞ്ഞുവീണത്. പ്രദീപിന്‍റെ തലയിലെ ഹെല്‍മറ്റ് പൊട്ടിത്തകര്‍ന്നു.
അനുപം കൃഷ്ണയുടെ പിതാവ് സിജീഷ് വെല്‍ഡറാണ്. അമ്മ രേഷ്മ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഏജന്‍സി സ്റ്റാഫാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.