കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി അധ്യക്ഷനായി ജസ്റ്റിസ് വി.ജി. അരുണിനെ ഹൈകോടതി നിയമിച്ചു. സമിതി അധ്യക്ഷനായിരുന്ന ജസ്റ്റിസ് എസ്. സിരിജഗൻ നിര്യാതനായ സാഹചര്യത്തിലാണ് ഹൈകോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് വി.ജി. അരുണിനെ നിയമിച്ച് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
ശബരിമലയിലെ അടിസ്ഥാനസൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് തയാറാക്കിയ മാസ്റ്റർ പ്ലാൻ സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. സമിതിയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക വിദഗ്ധരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താൻ അധ്യക്ഷന് അധികാരമുണ്ടാകും. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ കൃത്യമായ മുൻഗണനാക്രമം പാലിക്കണമെന്ന നിർദേശം കോടതി നൽകി. ഓരോ പദ്ധതിക്കും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കണം. നിലവിലെ ചില പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാനിന്‍റെ യഥാർഥ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
നിലക്കലിലെ പാർക്കിങ് സൗകര്യങ്ങൾ, വിശ്രമമുറികൾ, ശൗചാലയങ്ങൾ എന്നിവയുടെ വികസനത്തിന് മുൻഗണന നൽകണം. പെരിയാർ ടൈഗർ റിസർവ് ഉൾപ്പെടുന്ന വനമേഖലയുടെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തി വേണം വികസന പ്രവർത്തനങ്ങൾ നടത്താനെന്നും കോടതി നിർദേശിച്ചു.തീർഥാടകരുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങളിൽ സമിതി മേൽനോട്ടം വഹിക്കും.സമിതി പ്രവർത്തന പുരോഗതി സംബന്ധിച്ച റിപ്പോർട്ട് രണ്ടു മാസത്തിലൊരിക്കൽ അഡ്വക്കേറ്റ് ജനറൽ മുഖേന കോടതിയിൽ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.