62 വയസുള്ള ആദിവാസി അമ്മക്ക് ആധാര്‍ കാര്‍ഡില്‍ 40

മലപ്പുറം: 62 വയസുള്ള ആദിവാസി അമ്മക്ക് ആധാര്‍ കാര്‍ഡില്‍ 40. റേഷന്‍കാര്‍ഡില്‍ 62 എന്ന് കാണിച്ചിട്ടുണ്ടെങ്കിലും ആധാര്‍ കാര്‍ഡില്‍ 40 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് 40 വയസുള്ള മകനുണ്ട്. ആധാര്‍ കാര്‍ഡില്‍ 40 വയസേ ഉള്ളു എന്നുള്ളതു കൊണ്ട് ഇവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ല.

മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ സങ്കേതം സന്ദര്‍ശിച്ച വനിതാ കമീഷനാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവർക്ക് കൃത്യമായ പ്രായം രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഇടപെടണമെന്ന് നിര്‍ദേശം നൽകുമെന്ന് കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.

സിക്കിള്‍സെല്‍ അനീമിയ ഉള്‍പ്പെടെ രോഗങ്ങള്‍ ബാധിച്ചവര്‍ ഊരിലുണ്ട്. മസ്‌കുലര്‍ഡിസ്‌ട്രോഫി എന്ന അസുഖബാധിതനായ കുട്ടിയെയും സന്ദര്‍ശിച്ചു. സിക്കിള്‍സെല്‍ അനീമിയ ഉള്‍പ്പെടെ രോഗം ബാധിച്ചവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തോടൊപ്പം അവരെ പരിചരിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സന്ദര്‍ശനം നടത്തിയ വീടുകളില്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല. ഈ വിവരം പട്ടികവര്‍ഗ വികസന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കമീഷന്റെ ഇടപെടലുണ്ടാകും.

അപ്പന്‍കാപ്പ് ഊരില്‍ 127 കുടുംബങ്ങളാണ് താമസിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വനിതകളെയും കുട്ടികളെയും വനിത കമീഷന്‍ നേരിട്ടു സന്ദര്‍ശിച്ചു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഊരിലെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ ഇവര്‍ കൊണ്ടുവരും.

ആദിവാസി മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.

എൽ.പി വിദ്യാഭ്യാസം കഴിഞ്ഞാല്‍ പഠനം നിര്‍ത്തി പോകുന്നത് കൂടുന്നതായി വിവരം ലഭിച്ചു. ഇവിടെ പ്രീമെട്രിക് ഹോസ്റ്റല്‍ സംവിധാനമുണ്ട്. പക്ഷേ, പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ സംവിധാനം ഇല്ല എന്നത് ഒരു പ്രശ്‌നമാണ്. പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ സംവിധാനം സജ്ജമാക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കും. പോസ്റ്റ്‌മെട്രിക് സംവിധാനത്തിന്റെ ഭാഗമായി ഹ്യുമാനിറ്റീസ് കോഴ്‌സുകള്‍ കൂടി തുടങ്ങിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാകും.

മദ്യപാനം മൂലമുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ നിന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള നല്ല ഇടപെടല്‍ എക്‌സൈസ് വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ബയോമെട്രിക് സംവിധാനത്തിലൂടെ വിരല്‍ പതിപ്പിച്ച് ആധാര്‍ എടുക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സാധിക്കുന്നില്ല.

നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഗാര്‍ഹിക പീഡനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വനിതകള്‍ക്ക് പുനരധിവാസം സാധ്യമാകുന്ന തരത്തിലുള്ള കുടുംബശ്രീ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മിനി സബ് സെന്റര്‍ സേവനം ലഭ്യമാക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിനു നല്‍കും.

ആദിവാസി മേഖലയിലെ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമീഷന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ പട്ടികവര്‍ഗ മേഖലാ കാമ്പ് സംഘടിപ്പിക്കും. വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയാണ് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യം. കാമ്പുകളില്‍നിന്നും പബ്ലിക് ഹിയറിങ്ങുകളില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

കോളനിയിലെത്തിയ വനിതാ കമ്മിഷന്‍ സംഘം ആദിവാസികളോട് സംസാരിച്ചും കോളനിയിലെ സൗകര്യങ്ങള്‍ നേരിട്ട് പരിശോധിച്ചും വിലയിരുത്തല്‍ നടത്തി. ഊരിലെ 72 വയസുള്ള മാധിയുടെ വീട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. കത്തന്‍, സുനിത, രാഹുല്‍, ബിജു, ബിന്ദു, ചക്കി, കാളി, ബാലചന്ദ്രന്‍, മാതി, സരോജിനി, കരിക്കി തുടങ്ങിയവരുടെ വീടുകളും സന്ദര്‍ശിച്ചു.

പുതപ്പ്, ടോര്‍ച്ച്, ഫ്‌ളാസ്‌ക് എന്നിവ അടങ്ങിയ കിറ്റ് കോളനിവാസികള്‍ക്ക് നല്‍കി. ഊരിലെ ഏക അംഗനവാടിയിലെ കുട്ടികളുമായി വനിതാ കമീഷന്‍ അംഗങ്ങൾ സംവദിച്ചു. കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് കമീഷന്‍ അന്വേഷിച്ചു.

Tags:    
News Summary - 40 on Aadhaar card for 62-year-old tribal mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.