തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിൽ 354 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ട്സ്, ആരോഗ്യ വിഭാഗങ്ങള്‍ ശക്തിപ്പെടുത്താനാണ് പുതിയ തസ്തികകൾ. ജില്ല ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫിസര്‍മാര്‍ക്ക് ശമ്പള പരിഷ്കരണത്തിനും മന്ത്രിസഭ അംഗീകാരം നൽകി. 1.1.2016 മുതല്‍ പരിഷ്കരണത്തിന് പ്രാബല്യമുണ്ടാകും. കുടിശ്ശിക വിതരണത്തിന് ആവശ്യമായ നടപടികൾക്ക് ധന വകുപ്പിനെ ചുമതലപ്പെടുത്തി.
അക്കൗണ്ട്സ് ഓഫിസര്‍-6, അക്കൗണ്ട്സ് അസിസ്റ്റന്റ്- 93, ഹെല്‍ത്ത് ഓഫിസര്‍-2, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍-51, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് I-5, ഗ്രേഡ് II- 6, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് I- 11, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് II- 180 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍. കോർപറേഷനുകളിൽ അക്കൗണ്ട്സ് ഓഫിസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികകളും മുനിസിപ്പാലിറ്റികളിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയുമാകും സൃഷ്ടിക്കുക.
• നിര്‍ദിഷ്ട മലയോര ഹൈവേയില്‍ കാസർകോട് ജില്ലയില്‍പ്പെടുന്ന 127.42 കിലോമീറ്റര്‍ നീളമുള്ള നന്ദാരപടവ്-ചെറുപുഴ ഭാഗത്ത് വനഭൂമി വിട്ടുനൽകുന്നതിനു പകരം ഭൂമി നൽകും. എടപ്പറമ്പ-കോളിച്ചാല്‍ വരെയുള്ള ഭാഗത്ത് 4.332 ഹെക്ടര്‍ വനഭൂമിയാണ് വേണ്ടിവരുക.
• കേരള ലാൻഡ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിങ് ഡയറക്ടറുമായ പി.എസ്. രാജീവിന്റെ പുനര്‍നിയമന വ്യവസ്ഥയിലുള്ള കാലാവധി ഡിസംബർ 31 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും.
• തിരുവനന്തപുരം കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജുക്കേഷനില്‍ ഡയറക്ടറായി വി.ഐ. താജുദ്ദീന് അഹമ്മദിന് പുനര്‍നിയമനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.