കാലിക്കറ്റ് സർവകലാശാലയിൽ 3500 ഉത്തരക്കടലാസുകൾ കാണാനില്ല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ 3500 ഉത്തരക്കടലാസുകൾ കാണാനില്ല. മൂന്നുമാസം മുമ്പ് മൂല്യനിർണയം കഴിഞ്ഞ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ ഉത്തര കടലാസുകളാണ് കാണാതായത്. ഉത്തരക്കടലാസ് ഉണ്ടെങ്കിൽ വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ സർക്കുലര്‍ ഇറക്കി.

പരീക്ഷ എഴുതി ഒരു വർഷം പിന്നിട്ടിട്ടും ഫലം ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ ദുരിതത്തിലാണ്. മൂല്യനിർണയം വൈകാതിരിക്കാന്‍ ഫാള്‍സ് നമ്പരിങ് പോലും ഒഴിവാക്കിയ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനാവാത്ത അവസ്ഥയിലാണ് സർവകലാശാല. മൂല്യനിർണയം കഴിഞ്ഞ് മാർക്കുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് മൂവായിരത്തി അഞ്ഞൂറോളം ഉത്തരക്കടലാസ് കാണാതായ വിവരം അധികൃതർ അറിയുന്നത്. ഉത്തരക്കടലാസ് കണ്ടെത്താന്‍ സർവകലാശാല അനൗദ്യോഗികമായി നടത്തിയ ശ്രമവും പരാജയപ്പെട്ടു.

മൂല്യനിർണയം കഴിഞ്ഞ് മൂന്നു മാസമായിട്ടും ഫലം പ്രഖ്യാപിക്കാനാവാതെ വന്നതോടെയാണ് പരീക്ഷാ കണ്‍ട്രോളർ ഇടപെട്ടത്. ഏതെങ്കിലും വിഭാഗത്തില്‍ ഉത്തരപേപ്പർ മാർക്ക് എന്‍റർ ചെയ്യാതെ ഉണ്ടെങ്കില്‍ അറിയക്കണമെന്ന് കാണിച്ച് നിർദേശം നല്‍കി.

ഒരു വർഷം മുമ്പ് പരീക്ഷയെഴുതിയ വിദ്യാർഥികള്‍ ഫലമറിയാതെ ബുദ്ധിമുട്ടിലായി. ഫലമനുസരിച്ചു വേണം ഇംപ്രൂമെന്റ് പരീക്ഷയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ. ഫലം വരാത്തതിനെ തുടർന്ന് സപ്ലിമെന്‍ററി പരീക്ഷ എഴുതിയവരുടെ ‌തുടർ പഠനം അവതാളത്തിലായ അവസ്ഥയിലാണ്. പരീക്ഷ വിഭാഗത്തിലെ അനാസ്ഥയുടെ ഫലമാണ് ഉത്തരക്കടലാസ് കാണാതായ സംഭവമെന്നും നേരിട്ട് ഇടപെടണമെന്നും കാണിച്ച് സിന്‍ഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് വി.സിക്ക് കത്തയച്ചു.

Tags:    
News Summary - 3500 answer papers are missing from Calicut University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.