പാലക്കാട്: സംസ്ഥാനത്ത് പതഞ്ജലിക്കെതിരെയുള്ള കേസുകളിലും നിയമനടപടികളിലും വർധന. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിവിധ ജില്ലകളിലെ കോടതികളിലായി 26 കേസുകൾ പതഞ്ജലി ഉൽപന്നങ്ങളുടെ നിർമാതാക്കളായ ദിവ്യ ഫാർമസി, ഉടമകളായ യോഗാചാര്യൻ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരെ പ്രതികളാക്കി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) ആക്ട് ലംഘിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം പരസ്യപ്രചാരണം നടത്തുന്നുവെന്ന ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. കെ.വി. ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഡ്രഗ്സ് വിഭാഗം 2023 ഒക്ടോബർ ഏഴിന് ടീം രൂപവത്കരിച്ച് നടപടി തുടങ്ങിയത്. 2024 മേയ് 14ന് സ്വമേധയാ കേസെടുക്കാനുള്ള സുപ്രീംകോടതി നിർദേശത്തോടെ പ്രോസിക്യൂഷൻ നടപടികൾ സജീവമായി. 26 കേസുകളാണ് പതഞ്ജലിക്കെതിരെ കോടതികളിൽ നടക്കുന്നതെന്നും ബാക്കി കേസുകളിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഡ്രഗ്സ് കൺട്രോളർ സുജിത് കുമാർ സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയെ അറിയിച്ചു. മാർച്ച് ഏഴിന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
കേരളത്തിന്റെ നടപടികളിൽ സംതൃപ്തി
പാലക്കാട്: തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനംചെയ്ത് ഔഷധപരസ്യ നിയമം ലംഘിച്ചവർക്കെതിരെ കേരളം എടുത്ത നടപടികളിൽ സുപ്രീംകോടതിക്ക് സംതൃപ്തി. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ്മെന്റ്) ആക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെ വാദം കേട്ടശേഷം ഫെബ്രുവരി 24ന് സുപ്രീംകോടതി ഇറക്കിയ ഉത്തരവിലാണ് കേരളത്തിൽ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് നിരീക്ഷിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ റിട്ട് ഹരജിയെത്തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി ചട്ടം സംസ്ഥാനത്ത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും കൂടുതൽ നിർദേശിക്കാനില്ലെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.