പാലപ്പുറത്ത് വെട്ടേറ്റ് മരിച്ച സരസ്വതി അമ്മയുടെ ശരീരത്തിൽ 23 മുറിവുകൾ

ഒറ്റപ്പാലം: പാലപ്പുറത്ത് വീടിനകത്ത് മാതാവ് കൊല്ലപ്പെടുകയും മകൻ തൂങ്ങി മരിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയുടെ കഴുത്തിൽ 19 ഉം വയറിൽ നാലും ഉൾപ്പടെ 23 മുറിവുകളുള്ളതായി പൊലീസ്. ഇതിൽ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് ഇടയാക്കിയത്. വീടിനകത്ത് നിന്ന് കണ്ടെടുത്ത കത്തി ഉപയോഗിച്ച് തന്നെയാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ആക്രമണം ഉറക്കത്തിലായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

ആക്രമണം പ്രതിരോധിച്ചതിൻെറ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതാണ് ഇതിന് കാരണം. പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡിൽ നായാടിക്കുഴിയിൽ സരസ്വതി അമ്മയെ (68) വീടിനകത്തും മകൻ വിജയകൃഷ്ണനെ (48) തൂങ്ങി മരിച്ച നിലയിലും ചൊവ്വാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

അമ്മയെ മകൻ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് സംശയിക്കുന്നത്. അതേസമയം വീട്ടിലുണ്ടായിരുന്ന ഇരുവരും മരണപ്പെട്ട സാഹചര്യത്തിൽ കൊലപാതകത്തിലേക്കെത്തിച്ച കരണമെന്തെന്നും വ്യക്തമല്ല. കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ വിവരശേഖരണം നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.

മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ബുധനാഴ്ച ജില്ല ആശുപത്രിയിൽ പൂർത്തിയായി. വീട്ടുടമയും സരസ്വതി അമ്മയുടെ മറ്റൊരു മകനുമായ വിജയാനന്ദൻ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് ബദൽ താക്കോലെടുത്ത് തുറന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെയും ജ്യേഷ്ട സഹോദരനെയും മരിച്ച നിലയിൽ ഒരേ മുറിക്കകത്ത് കണ്ടെത്തിയത്. 

Tags:    
News Summary - 23 wounds on the body of Saraswathi Amma, who was hacked to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.