പാലക്കാട്: ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നതിനെതിരെ പരാതിയുമായി തൃത്താലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി.രാജേഷ്. സമൂഹമാധ്യമങ്ങളിൽ പരിധിവിട്ട വ്യക്തിഹത്യയാണ് നടക്കുന്നതെന്ന് അദ്ദേഹം പാലക്കാട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ടു നീങ്ങാൻ ഒരു ഐ.ടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണ് രാജേഷ്. തെരഞ്ഞെടുപ്പു കാലത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെ ഒരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോൾ ഇതല്ലാതെ വേറെ വഴിയില്ല എന്നും രാജേഷ് പറഞ്ഞു.
വാട്സ്ആപ് വഴി ഭാര്യയുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ചുള്ള അധിക്ഷേപ പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെ ഡി.ജി.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഇലക്ഷൻ കമീഷനും പരാതി കൊടുത്തിട്ടുണ്ട്. ഏഴംഗ ഐ.ടി സംഘത്തെയും അഞ്ചംഗ അഭിഭാഷക സംഘത്തെയും ഞങ്ങൾ നിയോഗിച്ചിരിക്കുകയാണ്. സാമൂഹ മാധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ നടത്തുന്ന അപവാദ പ്രചരണങ്ങൾ നിരീക്ഷിക്കാൻ ഐ.ടി സംഘം ഉണ്ടാകും. അപ്പപ്പോൾ തന്നെ നിയമ നടപടികളിലേക്ക് നീങ്ങാൻ അഭിഭാഷക സംഘം ഉണ്ടാകും. പ്രധാനമായിട്ടും ലീഗ് സൈബർ സംഘങ്ങളാണ് ഈ അപവാദ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നതെന്നും രാജേഷ് പറഞ്ഞു. സംസ്ഥാനത്ത്തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. യു.ഡി.എഫ് സ്ഥാനാർഥി വി.ടി ബെൽറാമും എം.ബി രാജേഷും നേർക്കുനേർ പോരാട്ടമാണ് ഇവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.